പാരിസ്: നെപ്പോളിയന്‍ ബോണപാര്‍ട്ട് ജീവനൊടുക്കാനായി സൂക്ഷിച്ചിരുന്ന തോക്ക് ലേലത്തില്‍ വിറ്റത് 15 കോടി രൂപയ്ക്ക്. ഞായറാഴ്ച ഫ്രാന്‍സില്‍ നടന്ന ലേലത്തിലാണ് ഫ്രെഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രണ്ട് തോക്കുകള്‍ വന്‍ തുകയ്ക്ക് വിറ്റ്‌പോയത്. 1814ല്‍ വിദേശ ശക്തികള്‍ക്ക് മുന്നില്‍ തോറ്റതിന് പിന്നാലെ വലിയ വിഷാദത്തിലേക്കാണ് നെപ്പോളിയന്‍ കൂപ്പുകുത്തിയത്. ഇക്കാലത്ത് ആത്മഹത്യ ചെയ്യാനായി നെപ്പോളിയന്‍ കരുതി വച്ച തോക്കാണ് ഞായറാഴ്ച വിറ്റുപോയത്.
നെപ്പോളിയന്റെ സായുധ സഹചാരി തോക്കില്‍ നിന്ന് വെടിമരുന്ന് നീക്കം ചെയ്തതിനാല്‍ വെടിയുതിര്‍ത്ത് മരിക്കാന്‍ സാധിക്കാതെ വന്ന നെപ്പോളിയന്‍ വിഷം കഴിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഈ തോക്കുകള്‍ നെപ്പോളിയന്‍ സഹചരന് നല്‍കി നന്ദി രേഖപ്പെടുത്തിയിരുന്നു. എല്‍ബ ദ്വീപിലെ വാസകാലത്തിന് ശേഷം വീണ്ടും ഫ്രാന്‍സിലേക്ക് തിരികെ എത്താനിരിക്കെയാണ് 1815 ലെ വാട്ടര്‍ ലൂ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ നെപ്പോളിയനെ തോല്‍പ്പിക്കുന്നത്. ഇതിന് ആറ് വര്‍ഷത്തിന് ശേഷം സെന്റ് ഹെലന ദ്വീപില്‍ വച്ചാണ് നെപ്പോളിയന്‍ മരിക്കുന്നത്.
അടുത്തിടെ നെപ്പോളിയന്റെ വസ്തുക്കള്‍ രാജ്യത്തിന്റെ സ്വത്തായി ഫ്രാന്‍സ് പ്രഖ്യാപിച്ചതിനാല്‍ ഈ തോക്കുകള്‍ വാങ്ങിച്ചയാള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് സ്ഥിരമായി കൊണ്ടുപോകാനാവില്ല. ഫ്രാന്‍സിലേക്ക് തിരികെ കൊണ്ടുവരാമെന്ന ഉറപ്പില്‍ മാത്രമാണ് ഉടമയ്ക്ക് ഇവയെ രാജ്യത്തിന് പുറത്തുള്ള പ്രദര്‍ശനത്തിന് അടക്കം കൊണ്ടുപോകാനാവൂ എന്നാണ് വ്യവസ്ഥ. സ്വര്‍ണവും വെള്ളിയും കൊണ്ട് വലിയ രീതിയില്‍ അലങ്കരിച്ച തോക്കുകളില്‍ നെപ്പോളിയന്റെ രാജമുദ്ര ആലേഖനം ചെയ്തിട്ടുണ്ട്. നെപ്പോളിയന്‍ ബോണപാര്‍ട്ട് ഉപയോഗിച്ച വസ്തുക്കള്‍ക്ക് വലിയ ഡിമാന്‍ഡാണ് പുരാവസ്തു പ്രേമികള്‍ക്കുള്ളത്. കഴിഞ്ഞ നവംബറില്‍ 17 കോടിയിലധികം രൂപയ്ക്കാണ് വിറ്റ് പോയത്.
87 1 minute read