BREAKINGINTERNATIONAL

ഫോണ്‍ പാസ്‌വേര്‍ഡ് കാമുകിക്ക് നല്‍കുന്നതിനെക്കാള്‍ നല്ലത് സ്രാവുകളുള്ള കടലില്‍ ചാടുന്നത്; മറൈന്‍ പോലീസിന്റെ വീഡിയോ വൈറല്‍

പരസ്പര വിശ്വാസമാണ് ഒരോ ബന്ധത്തിന്റെയും അടിസ്ഥാനം. പരസ്പര വിശ്വാസമില്ലാത്ത ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത് ജീവിതത്തിന്റെ സ്വാസ്ഥ്യം തന്നെ ഇല്ലാതാക്കും. പരസ്പര വിശ്വാസമുള്ളവര്‍ക്കിടയില്‍ ഫോണ്‍ പാസ്‌വേര്‍ഡുകള്‍ പോലും ഒരു രഹസ്യമായിരിക്കില്ല. എന്നാല്‍, ഒരു ഫോറിഡക്കാരന്‍, തന്റെ ഫോണിന്റെ പാസ്‌വേര്‍ഡ് കാമുകിക്ക് നല്‍കുന്നതിനെക്കാള്‍ നല്ലത് സ്രാവുകളുള്ള കടലില്‍ ചാടുന്നതാണെന്ന് തീരുമാനിച്ചു. ഇത് സംബന്ധിച്ച, രണ്ട് വനിതാ ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ (എഫ്ഡബ്ല്യുസി) ഉദ്യോഗസ്ഥരുടെ ബോഡി ക്യാം ദൃശ്യങ്ങള്‍ യൂട്യൂബില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് വീഡിയോ കണ്ടത്.
വനിതാ ഉദ്യോഗസ്ഥര്‍ എജെ എന്ന് വിളിക്കുന്ന യുവാവിനെയും കാമുകിയെയും കീ വെസ്റ്റിന് സമീപത്തുള്ള കടലിന് നടുവില്‍ വച്ചാണ് കണ്ടുമുട്ടിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ എജെയ്‌ക്കോ കാമുകിക്കോ കടലില്‍ ബോട്ട് ഓടിക്കുന്നതിന് ആവശ്യമായ രേഖകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. ഇതേതുടര്‍ന്ന് ഇരുവരോടും രേഖകള്‍ ഹാജരാക്കാന്‍ പറയുമ്പോള്‍ താന്‍ ജയിലില്‍ പോകേണ്ടിവരുമോ എന്ന് എജെ ചോദിക്കുന്നു. തീര്‍ച്ചയായും എന്ന് ഉദ്യോഗസ്ഥര്‍ മറുപടി പറയുന്നു. ഇതിന് പിന്നാലെ എജെയും എഫ്ഡബ്ല്യുസി ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കം ഉടലെടുക്കുന്നു. ഇതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരോട് വാറന്റ് ഉണ്ടോയെന്ന് ചോദിക്കുന്നു. പോലീസുകാരായത് കൊണ്ടാണ് നിയമ ലംഘനങ്ങളെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഇതിനിടെ കാമുകി, എജെയോട് ഫോണിന്റെ പാസ്‌വേര്‍ഡ് ചോദിക്കുന്നു. എന്നാല്‍, തന്റെ ഫോണിന്റെ പാസ്‌വേര്‍ഡ് കാമുകിക്ക് നല്‍കാന്‍ എജെ തയ്യാറാകുന്നില്ല. ഇതിന് പിന്നാലെ എജെ കടലിലേക്ക് ചാടി കരയിലേക്ക് നീന്തുന്നു. ഏറെ സ്രാവുകളുള്ള പ്രദേശത്തായിരുന്നു എജെ ചാടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇയാള്‍ ചാടിയത് കരയ്ക്ക് സമീപത്തായാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. അല്പ നേരം നീങ്ങിയപ്പോഴേക്കും കടലിന്റെ ആഴം കുറയുന്നു. പിന്നാലെ എജെ കടലിലൂടെ നടക്കാന്‍ തുടങ്ങുന്നു. ഈ സമയം പിന്നാലെ ബോട്ടുമായി എത്തിയ എഫ്ഡബ്ല്യുസി ഉദ്യോഗസ്ഥര്‍ എജെയെ പിടികൂടുകയും തങ്ങളോട് സഹകരിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുകയും ചെയ്യുന്നു. ഒടുവില്‍ കരയില്‍ ഇവരെ കാത്ത് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എജെയെ കൈമാറുന്നതോടെ വീഡിയോ അവസാനിക്കുന്നു. അറസ്റ്റഡ് ഓണ്ഒ ക്യാം എന്ന ഫ്‌ലോറിഡ പോലീസിന്റെ യൂട്യൂബ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Related Articles

Back to top button