BREAKINGNATIONAL

എട്ടുവയസ്സുകാരിയെ കാണാതായി, പ്രതികളെ മണത്തറിഞ്ഞത് പൊലീസ് നായ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയില്‍ എട്ടുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി മൊഴി നല്‍കിയെന്ന് പൊലീസ്. 12, 13 വയസ്സുള്ളവരാണ് പൊലീസിനോട് കുറ്റം സമ്മതിച്ചത്. ഇവര്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ചതായി പൊലീസിനോട് പറഞ്ഞു. ആന്ധ്രാ തലസ്ഥാനമായ അമരാവതിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മുച്ചുമാരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. മൃതദേഹത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഞായറാഴ്ച മുതല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായിരുന്നു. തുടര്‍ന്ന് പിതാവ് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പെണ്‍കുട്ടി മുച്ചുമാരി പാര്‍ക്കില്‍ കളിക്കുകയായിരുന്നെന്നും പിന്നീട് വീട്ടിലെത്തിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. പൊലീസ് തിരച്ചില്‍ ആരംഭിച്ച് പ്രദേശവാസികളെ ചോദ്യം ചെയ്‌തെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലില്‍ പൊലീസ് നായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളുടെ അടുത്തെത്തി. അവരില്‍ രണ്ടുപേര്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒരാള്‍ 7-ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മൂവരും പെണ്‍കുട്ടി പോയ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആണ്‍കുട്ടികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി പാര്‍ക്കില്‍ കളിക്കുന്നത് കണ്ട് കൂട്ടുകൂടുകയും തുടര്‍ന്ന് മുച്ചുമാരി അണക്കെട്ടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പീഡന വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞാല്‍ തങ്ങള്‍ക്കു പ്രശ്നമുണ്ടാകുമോയെന്ന ആശങ്കയില്‍ അവര്‍ അവളെ കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കനാലില്‍ തള്ളിയതായി പൊലീസിനോട് പറഞ്ഞു. എന്നാല്‍, മൃതദേഹം ലഭിച്ചെങ്കില്‍ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് വിശദമാക്കി.

Related Articles

Back to top button