മാങ്കുളം(ഇടുക്കി): പുള്ളിപ്പുലിയെ കെണിവെച്ച് കൊന്നുതിന്ന സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതിന് വനംവകുപ്പ് നടപടികള്‍ തുടങ്ങി. കസ്റ്റഡിയില്‍ കിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികള്‍ ഇതിനുമുമ്പ് സമാനരീതിയില്‍ മുള്ളന്‍പന്നിയെ കൊന്നതായും വനംവകുപ്പിന് വിവരം ലഭിച്ചു. അതിനിടെ, പുലിയെ കൊന്ന സംഭവം പുറത്തറിഞ്ഞത് ഇറച്ചി വില്‍ക്കാനുള്ള ശ്രമത്തിനിടെയാണെന്നും വ്യക്തമായി.
ഒന്നാംപ്രതി മുനിപാറ സ്വദേശി പി.കെ.വിനോദിന്റെ പറമ്പില്‍വെച്ച കെണിയില്‍ പുലി കുടുങ്ങിയത് ബുധനാഴ്ചയാണ്. തുടര്‍ന്ന് പുലിയെ കൊന്ന് തോല് മാറ്റി. പല്ലും നഖവും വെട്ടിയെടുത്ത് സൂക്ഷിച്ചു. ഇറച്ചി എടുക്കുകയും ചെയ്തു.
മാങ്കുളം കള്ളുഷാപ്പില്‍ ജോലിചെയ്യുന്ന ബിനുവിനാണ് ആദ്യം ഇറച്ചി നല്‍കിയത്. ഇത് പുലിയുടെ ഇറച്ചിയാണെന്ന് എങ്ങനെ ഉറപ്പിക്കുമെന്ന് ചോദിച്ചപ്പോള്‍, വിനോദ് പുലിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു. ഈ ഫോട്ടോയില്‍നിന്നാണ് പുലിയെ കൊന്ന കാര്യം പുറത്തുവന്നതെന്ന് പറയുന്നു. പുലിയുടെ ഇറച്ചിയുടെ ഒരുഭാഗം മാത്രമാണ് ഇവര്‍ എടുത്തത്. ബാക്കി പുഴയില്‍ കളഞ്ഞെന്നും പറയുന്നു.
കാടിനോടുചേര്ന്നാണ് വിനോദിന്റെ കൃഷിയിടം. നേരത്തേ, വിനോദിന്റെ ഒരു ആടിനെ വന്യമൃഗം പിടിച്ചിരുന്നു. ഇതിനെ പിടിക്കാനാണ് കെണിവെച്ചത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ ഒന്ന് വിഭാഗത്തില്‍വരുന്ന പുലിയെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. അതിനിടെ, മാങ്കുളം ഡിവിഷന് പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ പുലികളുള്ളതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. നേരത്തേ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്. നാലുദിവസം മുമ്പ് വിരിപാറ എസ്റ്റേറ്റ് ഭാഗത്ത് ഒരു പുലി നില്ക്കുന്ന ഫോട്ടോ മാങ്കുളം മേഖലയിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.