SPORTS

2022 ഫിഫ ലോകകപ്പിന് നവംബര്‍ 21ന് ഖത്തറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ പന്തുരുളും

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കായികലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പിന് നവംബര്‍ 21ന് ഖത്തറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ പന്തുരുളും. കളി തുടങ്ങുവാന്‍ രണ്ട് വര്‍ഷത്തിലേറെ സമയമുണ്ടെങ്കിലും ഫിഫ ലോകകപ്പിന്റെ ഷെഡ്യൂള്‍ ഇന്നലെ ഖത്തര്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടതോടെ തന്നെ കാല്‍പന്തി കളിയാരാധകരുടെ മനസുകളില്‍ കളിയാരവങ്ങള്‍ മുഴങ്ങി തുടങ്ങിയിരിക്കുന്നു.
നവംബര്‍ 21 തിങ്കളാഴ്ച ഉച്ചക്ക് ഖത്തര്‍ സമയം ഒരു മണിക്ക് കാല്‍പന്തിയുടെ വിസില്‍ മുഴങ്ങുമ്പോള്‍ അറേബ്യന്‍ നാടോടി ടെന്റിന്റെ മാതൃകയില്‍ സൃഷ്ടിച്ച അല്‍ ബെയ്ത് സ്‌റ്റേഡിയത്തിലെ അറുപതിനായിരത്തോളം വരുന്ന കളിയാരാധകര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തല്‍സമയം കാണുന്ന ലക്ഷക്കക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്കും വേറിട്ട ലോകകപ്പ്് അനുഭവമാണ് സമ്മാനിക്കുക.
2022 ഫിഫ ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരവേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം രണ്ടാമത്തെ വലിയ സ്‌റ്റേഡിയമാണ്. പരമ്പരാഗത അറേബ്യന്‍ കൂടാരമായ ബെയ്ത് അല്‍ഷാറിന്റെ മാതൃകയിലാണ് സ്‌റ്റേഡിയം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അറബ് സംസ്‌കാരത്തിന്റെ പൈതൃകവും സംസ്‌കാരവും ആതിഥേയത്വവും ആധുനികതയും കോര്‍ത്തിണക്കിയാണ് അത്യാധുനിക സവിശേഷതയോടെ സ്‌റ്റേഡിയം നിര്‍മിച്ചത്. രാജ്യത്തിന്റെ പരമ്പരാഗത സംസ്‌കാരം അനുഭവിച്ചറിയാനുള്ള അവസരമാണ് 2022ല്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. ഹരിതവികസനത്തിന്റെ ഒരു മികച്ച മാതൃക കൂടിയാണ് സ്‌റ്റേഡിയം. പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യം നല്‍കി നിര്‍മിച്ച അല്‍ ബയത് സ്റ്റേഡിയം ഫിഫ വേള്‍ഡ് കപ്പ്് ഖത്തര്‍ എഡിഷന്റെ അവിസ്മരണീയമായ ഓര്‍മയാകും. ദോഹയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ മുത്തുവാരലിലും മീന്‍പിടിത്തത്തിലും പ്രസിദ്ധമായ അല്‍ഖോര്‍ നഗത്തിലാണ് സ്‌റ്റേഡിയം .
സ്‌റ്റേഡിയത്തിന്റെ സീറ്റുകളുടെ ഇരുമ്പുചട്ടത്തിന്റെ നിര്‍മാണം ഇറ്റലിയും ഡിസൈന്‍ ജര്‍മനിയുമാണ് തയ്യാറാക്കിയത്. സീറ്റുകള്‍ നിര്‍മിക്കുന്നത് ഖത്തറിലാണ്. പൊളിച്ചുമാറ്റാന്‍ കഴിയത്തക്കവിധത്തിലാണ് സീറ്റുകളുടെ നിര്‍മാണം. ലോകകപ്പ് മത്സരത്തിനുശേഷം 32,000 സീറ്റുകള്‍ വികസ്വര രാജ്യങ്ങളിലെ സ്‌റ്റേഡിയം നിര്‍മാണത്തിനായി നല്‍കാനാണ് പദ്ധതി. 2022 ലോകകപ്പ് മത്സരങ്ങള്‍ക്കുശേഷം അല്‍ഖോറിലെ സാമൂഹിക സംഘടനകളുടെ പരിപാടികള്‍ക്കും മറ്റ് കായികമത്സരങ്ങള്‍ക്കുമായി വേദി നല്‍കാനും പദ്ധതിയുണ്ട്. അറബ് സംസ്‌കാരത്തിന്റെ പ്രതീകമായ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി അല്‍ ബയാത്ത് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷമാവസാനത്തോടെ തന്നെ സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2018 ജൂലൈ 15ന് റഷ്യയിലെ ലുസ്‌കിനി സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിനിര്‍ത്തി ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തിയതിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയാണ് അടുത്ത ലോക കപ്പിനുള്ള ഷെഡ്യൂള്‍ ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തെ നിരന്തരമായ പരിശ്രമങ്ങളും വിശ്രമമില്ലാത്ത തയ്യാറെടുപ്പുകളും നല്‍കിയ ആത്മവിശ്വാസത്തില്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതോടെ തന്നെ കാല്‍പന്തുകളിയാരാധകരുടെ മനോമുകുരങ്ങളില്‍ പന്തുരുളാന്‍ തുടങ്ങിയിരിക്കുന്നു. അറേബ്യന്‍ മണ്ണില്‍ നടക്കാനിരിക്കുന്ന ആദ്യ ലോകകപ്പ് മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും സംഘാടനമികവിന്റേയും ആതിഥേയത്വത്തിന്റേയും സവിശേഷമായ അനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഖത്തറെന്ന കൊച്ചു രാജ്യം. സാമ്പത്തിക രംഗത്ത് മാത്രമല്ല സുരക്ഷിതത്വത്തിലും സമാധാനത്തിലും സന്തോഷത്തിലുമൊക്കെ ലോകത്ത് മാതൃകാപരമായി മുന്നേറുന്ന ഖത്തര്‍ കായിക ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം സുവര്‍ണ ലിപികളാല്‍ അടയാളപ്പെടുത്തുന്നതിനുള്ള അസുലഭ മുഹൂര്‍ത്തമായാണ് ഈ അവസരത്തെ കാണുന്നത്.
ഗ്രൂപ്പ് മാച്ചുകള്‍ ഉച്ചയ്ക്ക് ശേഷം 1 മണി, 4 മണി, 7 മണി, 10 മണി എന്നിങ്ങനെയാണ് നടക്കുക. അവസാന റൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളും നോക്കൗട്ട് മല്‍സരങ്ങളും വൈകുന്നേരം 6 മണിക്കും 10 മണിക്കും ആയിരിക്കും. ടീമുകള്‍ക്ക് ആവശ്യത്തിന് റസ്റ്റ് ലഭിക്കും വിധം ഗ്രൂപ്പ് സ്‌റ്റേജ് മല്‍സരങ്ങള്‍ 12 ദിവസമായാണ് നടക്കുക. ദിവസം നാല് മല്‍സരങ്ങള്‍. റോഡ് മാര്‍ഗം തന്നെ ഒരു സ്‌റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്‌റ്റേഡിയത്തിലേക്ക് അടുത്ത മല്‍സരത്തിനായി എത്താമെന്നതും അറബ് ലോകത്ത് ആദ്യമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.
പ്ലേ ഓഫ് മല്‍സരം ( മൂന്നാം സ്ഥാനത്തിന് വേണ്ടിയുളള മല്‍സരം) ഡിസംബര്‍ 17ന് ഖലീഫ സ്‌റ്റേഡിയത്തിലായിരിക്കും. കലാശക്കളി ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ 80,000 കാണികളെ സാക്ഷി നിര്‍ത്തി ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് വൈകുന്നേരം 6 മണിക്ക്് നടക്കുമ്പോള്‍ ചരിത്രത്തില്‍ പുതിയ അധ്യായമാണ് രാജ്യം എഴുതിചേര്‍ക്കുക.
കളിയുടെ ടിക്കറ്റുകള്‍ പൂര്‍ണമായും ഫിഫയുടെ സൈറ്റ് വഴിയാണ് വില്‍പന നടത്തുക. ഹോസ്പിറ്റാലിറ്റി സെയിലുകള്‍ ഈ വര്‍ഷാവസാനം തന്നെ തുടങ്ങും.

Related Articles

Back to top button