നെയ്യാറ്റിന്‍കര: ”അയല്‍വാസി വസന്ത പറഞ്ഞിട്ടാണ് ഗ്രേഡ് എസ്.ഐ. അനില്‍കുമാര്‍ പപ്പയുടെ കൈയിലെ ലൈറ്റര്‍ തട്ടിമാറ്റിയത്. അപ്പോഴാണ് പപ്പയുടെയും അമ്മയുടെയും ശരീരത്തിലേക്കു തീപടര്‍ന്നത്. അതുകൊണ്ട് ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം” ദമ്പതിമാര്‍ തീക്കൊളുത്തി മരിച്ച കേസില്‍ മക്കളായ രാഹുലും രഞ്ജിത്തും പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ മൊഴിയെടുപ്പിനിടെയാണ് മക്കളുടെ ആവശ്യം.
രാഹുലിനെ വീട്ടിലെത്തിയും രഞ്ജിത്തിനെ ജനറല്‍ ആശുപത്രിയിലെത്തിയുമാണ് ഡിവൈ.എസ്.പി. എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. ”വീട്ടില്‍ ചോറ് കഴിച്ചുകൊണ്ടിരുന്ന രാജനെ ഒഴിപ്പിക്കാനെത്തിയ എസ്.ഐ. അനില്‍കുമാര്‍ പുറത്തേക്കു വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ സമയം പപ്പ വീട്ടിനകത്തു കയറി അമ്മയെയും കൂട്ടി പെട്രോള്‍ ദേഹത്തൊഴിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചപ്പോള്‍ കൈയില്‍ തീ പടര്‍ന്നു. എന്നാലിത് അപ്പോള്‍ത്തന്നെ പപ്പ അണച്ചു. ഈ സമയം എസ്.ഐ. ഓടിയെത്തി ലൈറ്റര്‍ തട്ടിയപ്പോഴാണ് വീണ്ടും തീപടര്‍ന്ന് പപ്പയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്. പപ്പയുടെ ദേഹത്ത് തീ കൊളുത്തി എസ്.ഐ. കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു” രാഹുലും രഞ്ജിത്തും ഡിവൈ.എസ്.പി. എസ്. അനില്‍കുമാറിനു മൊഴിനല്‍കി.
വസന്ത കൃത്രിമമായി ആധാരമുണ്ടാക്കിയാണ് തങ്ങള്‍ താമസിച്ച സ്ഥലം സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഇവരുടെ പണസ്വാധീനത്താലും രാഷ്ട്രീയസ്വാധീനത്താലുമാണ് വ്യാജ ആധാരം ഉണ്ടാക്കിയത്. വസന്തയുടെ മകനും സഹോദരനും വീട്ടിലെത്തി ഇതിനുമുമ്പ് ഭീഷണിപ്പെടുത്തിയതായും ഇരുവരും മൊഴിനല്‍കി.