BREAKINGNATIONAL
Trending

അയോധ്യക്ഷേത്രത്തിലെ ചോര്‍ച്ച; ബി.ജെ.പി. പ്രതിരോധത്തില്‍, കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അയോധ്യയിലേറ്റ തിരഞ്ഞെടുപ്പ് തിരിച്ചടിക്കുപിന്നാലെ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കി രാമക്ഷേത്രത്തിലെ മേല്‍ക്കൂരച്ചോര്‍ച്ചയും. കനത്തമഴയില്‍ മേല്‍ക്കൂര ചോര്‍ന്ന് ക്ഷേത്ര ശ്രീകോവിലിനകത്തേക്കു വെള്ളംപതിച്ചത് ക്ഷേത്രനിര്‍മാണ ട്രസ്റ്റിനെയും കേന്ദ്ര, സംസ്ഥാന ഭരണ നേതൃത്വങ്ങളെയും രാഷ്ട്രീയപ്രതിരോധത്തിലാക്കി. ചോര്‍ച്ചയാരോപണം തുറന്നുകാട്ടിയത് രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് ആണെന്നത് ബി.ജെ.പി. നേതൃത്വത്തെ വലയ്ക്കുന്നു.
ക്ഷേത്രംപണി പൂര്‍ത്തിയാവാത്തതിനാലുള്ള പ്രശ്‌നംമാത്രമാണിതെന്നു ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും വിഷയത്തില്‍ ബി.ജെ.പി.ക്കെതിരേ അഴിമതിയാരോപണമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. രക്തസാക്ഷികളുടെ ശവപ്പെട്ടികളായാലും ആരാധനാലയങ്ങളായാലും അത് അഴിമതിക്കുള്ള അവസരമായാണ് ബി.ജെ.പി. കാണുന്നതെന്ന് കോണ്‍ഗ്രസ് യു.പി. അധ്യക്ഷന്‍ അജയ് റായ് ആരോപിച്ചു. രാംലല്ല വിഗ്രഹത്തിനുമുന്നിലായി പുരോഹിതന്‍ ഇരിക്കുന്നയിടത്തേക്കാണ് വെള്ളം പതിക്കുന്നത്.
ആരോപണം ശരിയല്ലെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. ശ്രീകോവില്‍ ചോരുന്നില്ല. വൈദ്യുതിവയറുകള്‍ കടത്തിവിടുന്ന പൈപ്പുകളിലൂടെ മഴവെള്ളം ഇറങ്ങിയതാണ് ചോര്‍ച്ചയാണെന്ന തെറ്റിദ്ധാരണയ്ക്കു കാരണം. രണ്ടാംനിലയുടെ പണി നടക്കുകയാണ്, അതിന്റെ മേല്‍ക്കൂര പൂര്‍ത്തിയാകുമ്പോള്‍ ഈ പ്രശ്‌നം അവസാനിക്കും -അദ്ദേഹം അറിയിച്ചു.
ഇതിനിടെ, അയോധ്യ ക്ഷേത്രനഗരിയില്‍ പുതുക്കിപ്പണിത അയോധ്യ ധാം റെയില്‍വേസ്റ്റേഷന്റെ മതില്‍ തകര്‍ന്നുവീണ വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇത് പഴയ സ്റ്റേഷന്‍ പരിസരത്തെ മതില്‍വീഴുന്ന വീഡിയോ ആണെന്നു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button