കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത മകളെ 2018ലെ പ്രളയസമയത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കോട്ടയം പോക്സോ കോടതി പിതാവിന് മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. വെള്ളൂര്‍ സ്വദേശിയായ പിതാവിനെയാണു കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.
പ്രതി അര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതു കൂടാതെ, ഇരയായ കുട്ടിക്കു വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നു നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു. കുറ്റം മറച്ചുവയ്ക്കാന്‍ അതിഥിത്തൊഴിലാളിയെ കരുവാക്കാന്‍ പ്രതി ശ്രമം നടത്തിയിരുന്നു.
വെള്ളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവമെന്നാണ് പൊലീസ് കേസ്. 15 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചു പോയി. അച്ഛന്റെ സംരക്ഷണത്തിലാണ് കുട്ടി കഴിഞ്ഞിരുന്നത്.
പ്രളയസമയത്ത് വീട് തകര്‍ന്നതോടെ കുട്ടിയും പിതാവും സുഹൃത്ത് താമസിക്കുന്ന അപ്പാര്‍ട്മെന്റിലേക്കു മാറി. ഇതിനിടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ പരിശോധന നടത്തിയപ്പോഴാണു ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. വീടിന്റെ സമീപത്തു താമസിച്ചിരുന്ന അതിഥിത്തൊഴിലാളിയാണ് ഉപദ്രവിച്ചതെന്നു പറയാന്‍ പിതാവ് മകളെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് പൊലീസ് അതിഥിത്തൊഴിലാളിക്കെതിരെ കേസെടുത്തിരുന്നു.
ഇതിനു ശേഷം കുട്ടിയെ എറണാകുളത്തെ നിര്‍ഭയ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി, തന്നെ പിതാവ് പീഡിപ്പിച്ചതായി പറഞ്ഞത്. പിതാവിന്റെ സുഹൃത്തും ഇയാളുടെ അപ്പാര്‍ട്മെന്റില്‍ പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി പിന്നീട് പൊലീസില്‍ മൊഴി നല്കി. ഇതിന് മറ്റൊരു കേസുണ്ട്.
കോട്ടയം സ്പെഷല്‍ പോക്സോ കോടതിയായ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍.പുഷ്കരന് ഹാജരായി.