ENTERTAINMENTMALAYALAM

താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കണ്ടെയ്ൻമെന്റ് സോണിലെ‌ അമ്മ യോ​ഗം നിര്‍ത്തിവെച്ചു

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. അതെ സമയം താരസംഘടനയായ ‘അമ്മ’യുടെ നേതൃയോ​ഗം നിർത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യോ​ഗം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യോ​ഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കൊവിഡ് പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദേശം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചയില്ലാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അതിനാലാണ് നിർവാഹക സമിതിയോ​ഗം കൂടിയത്.

പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിനോട് അമ്മ സംഘടനക്ക് വിയോജിപ്പാണുള്ളത്. നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. പുതിയ സിനിമകള്‍ തുടങ്ങിയാല്‍ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം. എന്നാൽ ഞായറാഴ്ച നടന്ന യോ​ഗം ഉപേക്ഷിക്കേണ്ടി വന്നതിനാൽ അതെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിലായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ചകളിൽ ചേർന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈൻ ചെയ്ത ഹോട്ടലിലാണ് യോഗം ചേർന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

നടി ഷംന കാസിമിനെതിരായ ബ്ലാക്ക് മെയിൽ കേസ്, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നി‍ർമ്മാതാക്കളുടെ ആവശ്യം, സിനിമയിൽ ​ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന നടൻ നീരജ് മാധവിന്റെ ആരോപണം, ‌സിനിമ ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോ​ഗം ചേർന്നത്.

Related Articles

Back to top button