കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിനു കമ്മിഷന് നല്കാന് ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നെന്നു യൂണിടാക് നിര്‍മാണക്കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും ഒരുലക്ഷം ഡോളര്‍ തിരുവനന്തപുരത്തുനിന്നും വാങ്ങി. കരിഞ്ചന്തയില്‍ നിന്ന് ഡോളര്‍ വാങ്ങി നല്‍കിയത് ബാങ്ക് ജീവനക്കാരെന്നും സന്തോഷ് ഈപ്പന് മൊഴിനല്‍കി .
3.80 കോടി രൂപയുടെ വിദേശ കറന്‍സി ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് അലി ഷൗക്രിക്കും 59 ലക്ഷം സന്ദീപ് നായര്‍ക്കും നല്കി. എന്‍ഫോഴ്സ്മെന്റിനു നല്കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തു വന്നിരിക്കുന്നത്. എം ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് കമ്മിഷന് പണം നല്കിയ ശേഷം മാത്രമാണെന്നും ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെത്തി കണ്ടെന്നും സന്തോഷ് ഈപ്പന് മൊഴി നല്കി. എംഒയു ഒപ്പിട്ടതിനുശേഷം ശിവശങ്കറിനെ കണ്ടെന്നും തന്റെ കാബിനിലേക്ക് ലൈഫ് മിഷന് സിഇഒ യു.വി ജോസിനെ ശിവശങ്കര്‍ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.
എന്നാല്‍ കമ്മിഷന് നല്കിയതു സംബന്ധിച്ചു സ്വപ്ന സുരേഷും സന്തോഷ് ഈപ്പനും നല്കിയ മൊഴികളില്‍ കാതലായ വൈരുധ്യമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മേയിലാണു സന്തോഷ് ഈപ്പന് തനിക്കും കൂട്ടാളികള്‍ക്കുമുള്ള കമ്മിഷന് തുക 1.08 കോടി രൂപയായും ഖാലിദിനുള്ള കമ്മിഷന് തുക ഡോളറായും കൈമാറിയതെന്നാണു സ്വപ്നയുടെ മൊഴി.
സന്തോഷും ബിസിനസ് പങ്കാളിയും ഈ തുക ഏല്പിക്കുമ്പോള് കവടിയാര്‍ ബെല്‍ ഹെവന്‍ ഗാര്‍ഡന്‍സിനു സമീപത്തെ ഇടവഴിയിലാണു ഖാലിദിന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നും കാറില്‍ താനുമുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. 1.08 കോടി രൂപ ഖാലിദിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഖാലിദ് ഈജിപ്തിലേക്കു മടങ്ങുന്നതിനു മുന്‍പ് ഓഗസ്റ്റ്–സെപ്റ്റംബര്‍ മാസങ്ങളിലായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ബാങ്ക് ലോക്കറിലേക്കു മാറ്റിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചത് 2019 ജൂലൈ 11നാണ്. എന്നാല്‍ അതിനു മുന്‍പുതന്നെ യൂണിടാക് കമ്മിഷന് തുക കൈമാറിയെന്നാണു സ്വപ്നയുടെ മൊഴി.