ഹൈദരാബാദ്: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ആന്ധ്രാപ്രദേശില്‍ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ. ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ നവംബര്‍ മൂന്നിനാണ് സംഭവം. ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സലാം (45), ഭാര്യ നൂര്ജഹാന് (38), മകള്‍ സല്‍മ (14), മകന് ക്ജലന്ദര് (10) എന്നിവരാണ് പന്യം റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സോമശേഖര്‍ റെഡ്ഡിയും കോണ്‍സ്റ്റബിള്‍ ഗംഗാധറും ശാരീരികമായും മാനസികവുമായും ഉപദ്രവിച്ചെന്ന് മരിക്കുന്നതിനു മുന്‍പെടുത്ത വിഡിയോയില്‍ സലാം ആരോപിച്ചു.
ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നതിനു മുന്‍പ് ഒരു ജ്വല്ലറിയിറില് അബ്ദുള്‍ സലാം ജോലി ചെയ്തിരുന്നു. കടയില്‍നിന്ന് 3 കിലോ സ്വര്‍ണം കാണാതായ സംഭവത്തില്‍ സലാമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സലാമിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ഒരാഴ്ച മുമ്പ്, ഓട്ടോയില്‍വച്ച് സലാം 70,000 രൂപ കവര്‍ന്നെന്ന യാത്രക്കാരന്റെ പരാതിയെ തുടര്‍ന്നു പൊലീസ് വീണ്ടും സലാമിനെ കസ്റ്റഡിയിലെടുത്തു. രണ്ടു തവണയും സലാമിനെ പൊലീസ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.
പൊലീസിന്റെ ആക്രമണം ഭയന്ന് അപമാനത്തില്‍ മനം മടുത്ത സലാമും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മോഷണവുമായി യാതൊരു ബന്ധവുമില്ലെന്നും ഇനി പീഡനം സഹിക്കാന്‍ കഴിയില്ലെന്നും സലാം വിഡിയോയില്‍ പറയുന്നു. ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും മരണത്തിന് മാത്രമേ ഇതില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാനാകൂവെന്നും വിഡിയോയിലുണ്ട്. സംഭവത്തെ തുടര്‍ന്ന് സോമശേഖര്‍ റെഡ്ഡിയേയും ഗംഗാധറിനെയും സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.