തിരുവനന്തം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും എൻഐഎ ഇന്ന് കൊച്ചിയിലെത്തിക്കും. സംഘം ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.
റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്.
ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.
സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ ഒരുമിച്ച് സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും അന്വേഷണ ഏജൻസികൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവന്നു.