BREAKINGINTERNATIONAL

കാമുകിയുടെ ലഗേജ് നഷ്ടപ്പെട്ടു; എയര്‍ ലൈനുകളെ ട്രാക്ക് ചെയ്ത് റാങ്ക് ചെയ്യാന്‍ വെബ്‌സൈറ്റ് ഉണ്ടാക്കി കാമുകന്‍

യാത്രക്കിടയില്‍ ലഗേജ് നഷ്ടപ്പെടുന്നത് ഏറെ നിരാശാജനകമായ കാര്യമാണ്. ലോകമെമ്പാടുമുള്ള യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന ഒരു ഗുരുതര പ്രശ്‌നമാണ് ഇത്. ഒരു യാത്രയ്ക്കിടെ തന്റെ കാമുകിയുടെ ലഗേജ് ഇത്തരത്തില്‍ നഷ്ടമായപ്പോള്‍, ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് യുവാവിന് തോന്നി. ഇതിനായുള്ള പരിശ്രമം ഒടുവില്‍ വിജയം കണ്ടു. പീറ്റര്‍ ലെവല്‍സ് എന്ന ടെക്ക് സംരംഭകനാണ് തന്റെ നിരന്തര പരിശ്രമത്തിലൂടെ എയര്‍ലൈനുകളെ ട്രാക്ക് ചെയ്യാനും അവയെ റാങ്ക് ചെയ്യാനും യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തില്‍ ഒരു വെബ് സൈറ്റ് തന്നെ തയ്യാറാക്കിയത്.
‘ലഗേജ് ലൂസേഴ്സ്’ എന്നാണ് ഇദ്ദേഹം തയ്യാറാക്കിയ വെബ്‌സൈറ്റിന്റെ പേര്. ഈ സൈറ്റ് ഇപ്പോള്‍ തത്സമയമാണ്. സൈറ്റില്‍ കയറിയാല്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തില്‍ എയര്‍ലൈനുകളെ റാങ്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. സ്പെയിനിലെ വ്യൂലിംഗ് എയര്‍ലൈന്‍സിന്റെ കെടുകാര്യസ്ഥത മൂലമാണ് പീറ്റര്‍ ലെവല്‍സിന്റെ കാമുകിയുടെ സ്യൂട്ട്‌കേസ് കാണാതായത്. എന്നാല്‍ ‘ലഗേജ് ലൂസേഴ്സ്’ എന്ന സൈറ്റ് പ്രവര്‍ത്തന സജ്ജമായപ്പോള്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉണ്ടായത് ഇന്ത്യയില്‍ നിന്നുള്ള എയര്‍ലൈനുകള്‍ക്ക് നേരെയായിരുന്നു. ഇതില്‍ തന്നെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്കെതിരെയാണ് സൈറ്റില്‍ കൂടുതല്‍ പരാതികളും എഴുതപ്പെട്ടത്.
തന്റെ കാമുകിയുടെ ലഗേജ് എയര്‍ലൈനില്‍ വച്ച് നഷ്ടമായതും അതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും പീറ്റര്‍ ലെവല്‍സ് സമൂഹ മാധ്യമങ്ങളില്‍ കുറച്ചിരുന്നു. കൂടാതെ ഇത്തരം അനാസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാനും എയര്‍ ലൈനുകളെ റാങ്ക് ചെയ്യാനും സഹായകരമായ രീതിയില്‍ ഒരു വെബ്‌സൈറ്റ് താന്‍ സൃഷ്ടിച്ചതായും ഇദ്ദേഹം തന്റെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. വലിയ പിന്തുണയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചത്. ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് പ്രകാരം, ഏറ്റവും കൂടുതല്‍ ലഗേജ് കേസുകള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ എയര്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കാനഡയിലെ വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍സ്, അയര്‍ലണ്ടിലെ എയര്‍ ലിംഗസ്, യുകെയിലെ ബ്രിട്ടീഷ് എയര്‍വേയ്സ്, സ്പെയിനിലെ ഐബീരിയ ഇവയാണ് തൊട്ടുപിന്നില്‍.

Related Articles

Back to top button