വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെതിരായി ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന് ഫെയ്സ്ബുക്കും ട്വിറ്ററും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.
ഉക്രേനിയന്‍ കമ്പനിയായ ബുരിസ്മയുടെ ബോര്‍ഡ് അംഗവും ജോ ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡനും തമ്മില്‍ അവിശുദ്ധ ബന്ധം ആരോപിച്ചുകൊണ്ട് ചില ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവിട്ടുകൊണ്ടുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്.
ഈ ലേഖനങ്ങള്‍ പ്രചരിക്കുന്നതില്‍ ഫെയ്സ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ആറ് ലക്ഷത്തിലധികം കമന്റുകളും ഷെയറുകളുമാണ് ഈ പോസ്റ്റിന് വന്നത്.
ബൈഡന്റെ മകനുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങളടെ ചിത്രങ്ങളും ന്യൂയോര്‍ക്ക് ടൈംസ് നല്കിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകളും പോസ്റ്റ് ചെയ്യുന്നത് ട്വിറ്റര്‍ വിലക്കി. സ്വകാര്യവിവരങ്ങള്‍ അടങ്ങുന്ന ഉള്ളടക്കം, ഹാക്കിങ്ങിലൂടെ കൈക്കലാക്കിയ ഉള്ളടക്കം എന്നിവ പങ്കുവെക്കുന്നത് വിലക്കിക്കൊണ്ടുള്ള കമ്പനിയുടെ നിയമം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇമെയിലുകളുടെ ചിത്രങ്ങളില്‍ ഇമെയിലുകള്‍, ഫോണ്‍നമ്പറുകള്‍ പോലെ സ്വകാര്യ വ്യക്തിവിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അത് നിയമവിരുദ്ധമാണെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്കിന്റേയും ട്വിറ്ററിന്റേയും നടപടി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്കും ട്വിറ്ററും വാര്‍ത്ത പിന്‍വലിച്ചത് ഭീകരമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്ക് സംരക്ഷണം നല്കുന്ന കമ്മ്യൂണിക്കേഷന്‍ ഡീസന്‍സി ആക്റ്റിന്റെ സെക്ഷന്‍ 230 പിന്‍വലിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് ഫെയ്സ്ബുക്കും ട്വിറ്ററും സ്വീകരിച്ചുവരുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുംവിധമുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനികള്‍.