BREAKINGINTERNATIONAL

ശ്ശെടാ, 1.3 ലക്ഷം രൂപ പിഴയോ, എലികളെക്കൊണ്ടു പൊറുതിമുട്ടി, വീടിന്റെ പരിസരം വൃത്തിയാക്കിയ ദമ്പതികള്‍ക്കെതിരെ നടപടി

വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും മികച്ച ഗുണങ്ങളില്‍ ഒന്നാണ്. ഓരോ വ്യക്തികളും അവരുടെ സ്വകാര്യ ഇടങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് അഭിനന്ദനാര്‍ഹനീയമായ കാര്യമായാണ് പൊതുവേ കണക്കാക്കുന്നത്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം യുകെയില്‍ നിന്നുള്ള ഒരു ദമ്പതികള്‍ക്ക് ഉണ്ടായി. തങ്ങളുടെ പരിസരം വൃത്തിയാക്കിയത് ഒരു വലിയ വിപത്തായി മാറിയിരിക്കുകയാണ് ഈ ദമ്പതികള്‍ക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചുറ്റുപാടുകള്‍ വൃത്തിയാക്കിയതിന് ദമ്പതികളായ വെറോണിക്ക മൈക്കിനും സോള്‍ട്ടന്‍ പിന്ററിനും 1,200 പൗണ്ട് അഥവാ 1.3 ലക്ഷം രൂപ പിഴ ചുമത്തി ഇരിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍.
സ്റ്റഫോര്‍ഡ്‌ഷെയറിലെ (ഇംഗ്ലണ്ട്) സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ താമസക്കാരായ ഇവര്‍ തങ്ങളുടെ തെരുവ് മുഴുവന്‍ മാലിന്യങ്ങളാല്‍ നിറഞ്ഞതോടെയാണ് അത് വൃത്തിയാക്കാന്‍ തീരുമാനിച്ചത്. തെരുവ് മാലിന്യത്താല്‍ നിറഞ്ഞതോടെ ഇവിടെ പൂച്ചകളും എലികളും സ്ഥിരതാമസക്കാരായി എത്തിയിരുന്നു. ഈ വൃത്തിഹീനമായ അന്തരീക്ഷം ഏറെ ബുദ്ധിമുട്ട് ആയതോടെയാണ് വെറോണിക്ക മൈക്കിനും സോള്‍ട്ടന്‍ പിന്ററിനും ചേര്‍ന്ന് തെരുവ് വൃത്തിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അതൊരു തലവേദനയായി മാറുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തെരുവ് വൃത്തിയാക്കിയ ദമ്പതികളെ തേടി തൊട്ടടുത്ത ദിവസം എത്തിയത് കൗണ്‍സിലിന്റെ പിഴ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ആണ്.
തീരുമാനം പുനഃപരിശോധിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ട് അയല്‍വാസികള്‍ ഒപ്പിട്ട കത്ത് ദമ്പതികള്‍ കൗണ്‍സിലിന് അയച്ചെങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല. ദമ്പതികള്‍ നിര്‍ബന്ധമായും പിഴ അടയ്ക്കണം എന്ന നിലപാടില്‍ തന്നെയാണ് അധികൃതര്‍. ഓരോ മാസവും തവണകളായാണ് ഈ പണം അടച്ചു തീര്‍ക്കേണ്ടത്. തങ്ങളുടെ സാമ്പത്തിക ഭദ്രതയെ കൗണ്‍സിലിന്റെ നടപടി തകര്‍ത്തതോടെ സഹായം അഭ്യര്‍ത്ഥിച്ച് ഇവര്‍ ഒരു GoFundMe അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എലി വന്നാലും പൂച്ച വന്നാലും ഇനി ഒരിക്കലും തെരുവ് വൃത്തിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് ദമ്പതികള്‍ പറഞ്ഞു.
എന്നാല്‍, ദമ്പതികളുടെ ശുചീകരണ പ്രവൃത്തി കൗണ്‍സിലിന്റെ മാലിന്യനിര്‍മാര്‍ജ്ജന ചട്ടങ്ങളുടെ ലംഘനമാണെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ ദമ്പതികള്‍ പിഴ അടച്ചേ മതിയാകൂ എന്ന നിലപാടിലാണ് കൗണ്‍സില്‍ അധികൃതര്‍.

Related Articles

Back to top button