കൊല്ലം : മാനസികവളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് താന്‍തന്നെ ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പറഞ്ഞതായി പാമ്പുപിടിത്തക്കാരന് ചാവരുകാവ് സുരേഷിന്റെ സാക്ഷിമൊഴി. ഉത്രവധക്കേസില്‍ മാപ്പുസാക്ഷിയായ സുരേഷ് കൊല്ലം ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്രയെ വകവരുത്താനായി ബോധപൂര്‍വമായ ശ്രമമാണ് സൂരജില്‍നിന്നുണ്ടായതെന്നും ഇതിനായാണ് തന്നെ പരിചയപ്പെട്ടതെന്നും തനിക്ക് ഈ കാര്യങ്ങള്‍ അറിവില്ലായിരുന്നെന്നും സുരേഷ് പറഞ്ഞു. 2020 ഫെബ്രുവരി 12നാണ് സൂരജ് തന്നെ ആദ്യമായി വിളിച്ചു പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ നേരിട്ടുകണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്. അന്ന് തന്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങി. വീട്ടുപരിസരത്തും പാമ്പുകളുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസേന കൈകാര്യംചെയ്തു. മാര്‍ച്ച് 21ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. അതിനുശേഷം പ്രതി ബന്ധപ്പെട്ടിട്ടില്ല. ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്. തുടര്‍ന്ന് സൂരജിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് മറ്റൊരു നമ്പറില്‍നിന്ന് സൂരജ് വിളിച്ച് ഭാര്യ മരിച്ചവിവരം പറഞ്ഞു.
എന്തിനാണ് മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് തിരിച്ചുചോദിച്ചപ്പോഴാണ് സൂരജ് കുറ്റംസമ്മതിച്ചത്. ഇക്കാര്യം ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി എല്ലാവരും കരുതുമെന്നും സൂരജ് പറഞ്ഞു. സൂരജ് കുടുങ്ങിയാല്‍ താനും കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു. ഈ വിവരം പോലീസിനെ അറിയിക്കാമെന്ന് മകള്‍ പറഞ്ഞിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതിനുകഴിഞ്ഞില്ല. പിന്നീടാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത്.
മൂര്‍ഖനെ കൊടുത്ത പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സുരേഷ് തിരിച്ചറിഞ്ഞു. കോടതിയിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നല്കിയ മൊഴികളും വിവരിച്ചു. സാക്ഷിയുടെ വിസ്താരം ബുധനാഴ്ച തുടരും.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ കെ.ഗോപിഷ് കുമാര്‍, സി.എസ്.സുനില്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ അജിത്പ്രഭാവ്, എ.അശോക് കുമാര്‍, ജിത്തു എസ്.നായര്‍, ബ്രിജേന്ദ്രലാല്‍ എന്നിവരും ഹാജരായി