വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ മാത്രമല്ല… കേരളമൊട്ടാകെ ഞെട്ടിയ ദിവസമായിരുന്നു 2019 ഒക്ടോബര്‍ 25. പീഡനത്തിരയായ സഹോദരികളായ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടപ്പോള്‍, പ്രതിക്കൂട്ടിലായത് സര്‍ക്കാരും അന്വേഷണ സംഘവും, പ്രോസിക്യൂഷനുമെല്ലാമാണ്. അന്ന് മുതല്‍ നീതി തേടിയുള്ള യാത്രയിലാണ് പെണ്‍കുട്ടികളുടെ അമ്മ.
2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രണ്ടു പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ വെറുതേ വിട്ടത്. അതിന് മുന്‍പ് മറ്റൊരു പ്രതിയേയും വെറുതേ വിട്ടയച്ചിരുന്നു. ഇനി പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതി കൂടി വിചാരണ നേരിടാനുണ്ട്. മുട്ടിക്കുളങ്ങര ജുവൈനല്‍ കോടതിയിലാണ് കേസ് നടക്കുന്നത്.
വാളയാര്‍ കേസ് തോറ്റത് എങ്ങനെയെന്ന് പരിശോധിയ്ക്കാനായിരുന്നു സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി ചുമതലപ്പെടുത്തി. പൊലീസിനും പ്രോസിക്യൂഷനും ഒരു പോലെ വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിട്ടില്ല.
വാളയാര്‍ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഏതന്വേഷണത്തിനും സന്നദ്ധമാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. നവംബര്‍ 9 ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
കോടതി വിധിയുടെ ഒന്നാം വര്‍ഷികത്തില്‍ നീതിയ്ക്കായി വീടിന് മുന്നില്‍ സത്യഗ്രഹം തുടങ്ങുകയാണ് ഈ അമ്മ. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ വ്യക്തമാക്കി. തെരുവില്‍ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് അമ്മ പറയുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചു.