ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം മറുകരയിലെത്തി. ബെയ്ലി പാലത്തിന്റെ ബലപരിശോധന വിജയകരമാണെന്ന് സൈന്യം അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലൂടെയും യാത്ര നടത്തി ബലമുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ബെയ്ലി പാലം നിർമിച്ചിരിക്കുന്നത്.ബെയ്ലി പാലം നിർമിക്കുന്നതിനുള്ള സാമഗ്രികൾ ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിലാണ് എത്തിച്ചിരുന്നത്. പിന്നീട് ട്രക്കുകളിലാണ് അവ ചൂരൽമലയിലെത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനാ ക്യാപ്റ്റൻ പുരൻ സിംഗ് നദാവത്തിന്റെ നേതൃത്വത്തിലാണ് ബെയ്ലി പാലത്തിന്റെ നിർമാണം നടന്നത്. മേജർ ജനറൽ വി ടി മാത്യുവാണ് നിർമാണചുമതല വഹിച്ചത്. ബെയ്ലി പാലത്തിലൂടെ സൈനിക ആംബുലൻസും ഹെവി ട്രക്കും മറുകരയെത്തിയിട്ടുണ്ട്. 190 അടി നീളമുള്ള പാലത്തിന് 24 ടൺ ഭാരം വരെ താങ്ങാൻ ശേഷിയുണ്ട്.
71 Less than a minute