BREAKINGNATIONAL
Trending

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്‌സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി.
ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വന്‍ ഉയരങ്ങളിലേക്ക് നയിച്ചു. 10000 കോടി രൂപയില്‍ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നത് അദ്ദേഹത്തിന്റെ കാലത്താണ്. കമ്പനിയില്‍ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയര്‍മാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു. 2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ വീണ്ടുമെത്തി. 2017 ല്‍ സ്ഥാനം എന്‍ ചന്ദ്രശേഖറിന് കൈമാറി. തുടര്‍ന്ന് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.

Related Articles

Back to top button