BREAKINGKERALA

പാലക്കാട്ടെ എല്‍ഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയതെന്ന് കണ്ടെത്തല്‍

പാലക്കാട്: ഇന്ന് പാലക്കാട്ടെ സുപ്രഭാതം,സിറാജ് പത്രത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരെ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തല്‍. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ ഉണ്ട് പക്ഷെ അവയൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തലിലൂടെ വ്യക്തമാകുന്നത്.
പത്രത്തില്‍ എന്ത് പരസ്യമാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നത്തിന്റെ കൃത്യമായ ഒരു ഔട്ട്‌ലൈന്‍ എംസിഎംസി സെല്ലിന്റെ സമിതിയായ പിആര്‍ടി ഓഫീസര്‍ പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് ജില്ലാ കളക്ടര്‍ക്ക് ഈ പരസ്യം നല്‍കേണ്ടത്. അത് വിശദമായി പരിശോധിച്ച് കളക്ടറിന്റെ പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങിയ ശേഷമാണ് പരസ്യം നല്‍കേണ്ടത്. എന്നാല്‍ ഇവ രണ്ടും ഈ പരസ്യം നല്‍കുന്നതില്‍ പാലിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് എടുത്തുപറയേണ്ടത്.
നഗ്‌നമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, സംഭവത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കളക്ടര്‍ സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന് ഏജന്റ്‌റിനും നോട്ടീസ് അയക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെയും വിഷയം ധരിപ്പിക്കും. മറ്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് എല്‍ഡിഎഫ് അനുമതി വാങ്ങിയിരുന്നുവെന്നും കണ്ടെത്തി.
‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച് സമസ്ത ഇ കെ വിഭാഗത്തിന്റെ സുപ്രഭാതത്തിലെയും എ പി വിഭാഗത്തിന്റെ സിറാജിലെയും പാലക്കാട്ടെ എഡിഷനിലാണ് പരസ്യം വന്നത്.സന്ദീപ് വാര്യരുടെ പഴയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് സിറാജിന്റെയും സുപ്രഭാതത്തിന്റെയും ഒന്നാം പേജില്‍ പരസ്യമായത്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരില്‍ വന്ന പരസ്യത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.

Related Articles

Back to top button