BREAKINGKERALA
Trending

പുലിക്കളിയും കുമ്മാട്ടിയും ഒഴിവാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍, തീരുമാനത്തിനെതിരെ ദേശക്കൂട്ടായ്മകള്‍

തൃശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിയും ഒഴിവാക്കാനുള്ള തൃശൂര്‍ കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ ദേശക്കൂട്ടായ്മകള്‍ രംഗത്തെത്തി. നാല് ലക്ഷത്തോളം രൂപ ചെലവിട്ട് ഒരുക്കങ്ങളായിരുന്നെന്ന് പുലിക്കളി സംഘങ്ങള്‍ പറയുന്നു. കോര്‍പ്പറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് കുമ്മാട്ടി സംഘാടക സമിതിയും വിമര്‍ശിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ പുലിക്കളിയും കുമ്മാട്ടിയും ഡിവിഷന്‍ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന തീരുമാനം കോര്‍പ്പറേഷന്‍ എടുത്തത്. തീരുമാനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കുകയാണ് സംഘങ്ങള്‍. നാലോണ നാളിലാണ് പുലിക്കളി നടത്തേണ്ടിയിരുന്നത്. പതിനൊന്ന് ദേശങ്ങളാണ് ഇക്കുറി പുലി ഒരുക്കങ്ങള്‍ തുടങ്ങിയത്. ഒമ്പതെണ്ണം രജിസ്‌ട്രേഷന്‍ നടത്തി. മുന്നൊരുക്കത്തിന് ഓരോ സംഘവും നാല് ലക്ഷത്തിലേറെ രൂപ ചെലവാക്കി. അപ്രതീക്ഷിതമായിരുന്നു കോര്‍പ്പറേഷന്റെ നടപടി.
പിന്നാലെ കുമ്മാട്ടി സംഘങ്ങളും യോഗം ചേര്‍ന്ന് പ്രതിഷേധമറിയിച്ചു. പിന്‍വാങ്ങാനുള്ള കോര്‍പ്പറേഷന്‍ തീരുമാനം ഏകപക്ഷീയമാണ്. ആചാരത്തിന്റെ ഭാഗമാണ് ഉത്രാടം മുതല്‍ നാലോണനാള്‍ വരെ നടത്തുന്ന ദേശക്കുമ്മാട്ടി. ഇക്കൊല്ലവും കുമ്മാട്ടി നടത്തുമെന്ന് കുമ്മാട്ടി സംഘം അറിയിച്ചു. അതേസമയം, ദേശങ്ങളുടെ പ്രതിഷേധത്തോട് കോര്‍പ്പറേഷന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധക്കാന്‍ ഇന്ന് മേയറെയും കളക്ടറെയും കാണുന്നുണ്ട്.

Related Articles

Back to top button