BREAKINGKERALA

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഗോപാലകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോണ്‍ ഹാക്ക് ചെയ്തതില്‍ ശാസ്ത്രീയ തെളിവുകളും അപൂര്‍ണമാണ്. ഗ്രൂപ്പില്‍പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചാല്‍ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്ന് പൊലീസ് പറയുന്നു.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്. സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോണ്‍ ഹാക്ക് ചെയ്ത് 11 വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേര്‍ത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്റ വിശദീകരണം.
പക്ഷെ ഗൗരവമേറിയ സംഭവമായിട്ടും ഗോപാലകൃഷ്ണന്‍ ആദ്യം പരാതി കൊടുത്തില്ല. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയതിന് അടുത്ത ദിവസം മല്ലു മുസ്ലീം ഓഫീസേഴ്‌സ് ഗ്രൂപ്പും ഗോപാലകൃഷ്ണന്‍ അഡ്മിനായി വന്നു. പിന്നാലെ അതും ഡിലീറ്റായി. ഹാക്കിംഗ് എന്ന് പിന്നീട് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വിവരങ്ങളെല്ലാം മറച്ചാണ് തന്റെ രണ്ടു ഫോണുകളും ഗോപാലകൃഷ്ണന്‍ പൊലീസിന് അന്വേഷണത്തിനായി കൈമാറിയത്. സംഭവം ഹാക്കിംഗ് അല്ലെന്ന് ആദ്യം മെറ്റ അറിയിച്ചു. പിന്നാലെ ഫോറന്‍സിക് പരിശോധനയിലും ഹാക്കിംഗ് വാദം തള്ളി. ഇതോടെയാണ് ഗോപാലകൃഷ്ണന്‍ കുരുക്കിലായത്. ഗ്രൂപ്പുണ്ടാക്കി എന്നത് മാത്രമല്ല കള്ളവാദം ഉന്നയിച്ചു എന്ന പ്രശ്‌നം കൂടി ഗോപാലകൃഷ്ണന്‍ നേരിടുന്നുണ്ട്.

Related Articles

Back to top button