BREAKINGINTERNATIONAL

യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു, മണ്‍മറഞ്ഞത് ലോകസമാധാനത്തിന്റെ ചാമ്പ്യന്‍

വാഷിങ്ടന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍. കാന്‍സര്‍ ബാധിച്ചെങ്കിലും പിന്നീട് കാന്‍സറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോര്‍ജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതല്‍ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ അന്തരിച്ചു.
2023-ന്റെ തുടക്കം മുതല്‍ ഹോസ്പിസ് കെയറിലായിരുന്ന കാര്‍ട്ടര്‍. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യന്‍ എന്നായിരുന്നു കാര്‍ട്ടര്‍ അറിയപ്പെട്ടിരുന്നത്.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് 2002-ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിര്‍മാര്‍ജനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്‍ട്ടര്‍ സെന്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയത്. ‘ഞാന്‍ എപ്പോഴെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കില്‍, ഞാന്‍ എപ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാല്‍, എനിക്ക് വോട്ട് ചെയ്യരുത്’- എന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന പ്രശസ്തമായി.
ജെറാള്‍ഡ് ഫോര്‍ഡായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ശീതയുദ്ധം, അസ്ഥിരമായ എണ്ണവില എന്നീ പ്രതിസന്ധി കാലത്തായിരുന്നു ഭരണം. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തും ഇസ്രായേല്‍ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭരണനേട്ടം. ഉയര്‍ന്ന പണപ്പെരുപ്പം, ഊര്‍ജ്ജ ദൗര്‍ലഭ്യം, ഇറാനിയന്‍ ബന്ദി പ്രതിസന്ധി എന്നീ പ്രശ്‌നങ്ങളെ തുടര്‍ന്ന്, 1980 ലെ തിരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗനുമായുള്ള പരാജയപ്പെട്ടു. എട്ട് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ബന്ദി പ്രതിസന്ധിയാണ് തിരിച്ചടിയായത്.

Related Articles

Back to top button