BREAKINGNATIONAL

റോഡ് അപകടത്തില്‍ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്ന യുവാവിനെ റോഡ് സൈഡില്‍ ഉപേക്ഷിച്ച ഡോക്ടര്‍ക്കെതിരെ നടപടി

പൂനെ: റോഡ് അപകടത്തില്‍ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്ന യുവാവിനെ റോഡ് സൈഡില്‍ ഉപേക്ഷിച്ച ഡോക്ടര്‍ക്കെതിരെ നടപടി. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

തന്നേക്കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കാതിരുന്നയാളെയാണ് ഡോക്ടറും സഹായിയും ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പാലിക്കാതെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ബന്ധുക്കളാരും തിരഞ്ഞ് എത്താതിരുന്ന 30 വയസോളം പ്രായമുള്ളയാളെ യേര്‍വാഡയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയായിരുന്നു വിവാദ നടപടി. ചൊവ്വാഴ്ചയാണ് മരച്ചുവട്ടില്‍ കിടക്കുന്ന ഇരുകാലുകളുമില്ലാത്തയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

മനുഷ്യ ജീവനെ ബഹുമാനിക്കാതിരുന്നതടക്കമുള്ള വകുപ്പുകളാണ് യുവ ഡോക്ടര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂണ്‍ 16നാണ് ഇരുകാലുകളിലും വാഹനം കയറി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലുകള്‍ മുറിച്ച് നീക്കിയ ശേഷം ഇയാള്‍ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇയാളുടെ ബന്ധുക്കള്‍ ഇയാളെ തേടിയെത്തിയിരുന്നില്ല. ബന്ധുക്കളുടെ വിവരം നല്‍കാനുള്ള മാനസിക അവസ്ഥയിലുമായിരുന്നില്ല യുവാവുണ്ടായിരുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ സാമൂഹ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചിരുന്നു.സാമൂഹ്യ സുരക്ഷാ വകുപ്പ് ജീവനക്കാര്‍ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാവുന്നത്.

ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനായി സാമൂഹ്യ സുരക്ഷാ വകുപ്പ് ജീവനക്കാരെത്തുമ്പോഴാണ് രോഗി ആശുപത്രിയില്‍ ഇല്ലെന്ന വിവരം ആശുപത്രി അധികൃതര്‍ മനസിലാക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ വൈറലുമായിരുന്നു.

Related Articles

Back to top button