BREAKINGINTERNATIONALNATIONAL
Trending

‘സംതിങ് ഫിഷി, മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നു, അദാനി പണമൊഴുക്കി’; ആരോപിച്ച് ശിവസേന ഉദ്ധവ് വിഭാഗം

ദില്ലി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ മിന്നും ജയത്തില്‍ സംശയം പ്രകടിപ്പിച്ച് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലം മാഹാരാഷ്ട്രയിലെ ജനഹിതമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ എല്ലാ എംഎല്‍എമാരും എങ്ങനെ വിജയിക്കും.
മഹാരാഷ്ട്രയെ വഞ്ചിച്ച അജിത് പവാറിന് എങ്ങനെ വിജയിക്കാന്‍ കഴിയും. ബിജെപി പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കോടീശ്വരന്‍ ഗൗതം അദാനി തെരഞ്ഞെടുപ്പ് വിലക്കു വാങ്ങി. അമേരിക്കയില്‍ അദാനി കുഴപ്പത്തിലാണ്. തെരഞ്ഞെടുപ്പില്‍ ധാരാളം പണം ഉപയോഗിച്ചുവെന്നും റാവത്ത് ആരോപിച്ചു.
സാധാരണ ഗതിയില്‍ ഷിന്‍ഡെയ്ക്ക് 60 സീറ്റും അജിത് പവാറിന് 40 സീറ്റും ബിജെപിക്ക് 125 സീറ്റും ലഭിക്കാന്‍ സാധ്യതയുണ്ടോ. ഞങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ തുടര്‍ഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റില്‍ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റില്‍ മാത്രമാണ് മുന്നില്‍. ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്‌നവിസ് അടക്കം മത്സരിച്ച മുന്‍നിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും മുന്നേറി. ഇതോടെ ലോക്‌സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടും മാറ്റാനായി. ഷിന്‍ഡേ ശിവസേന മത്സരിക്കുന്ന 81ല്‍ 55ലും അജിത് പവാറിന്റെ എന്‍സിപി 59ല്‍ 38ലും മുന്നിലാണ്.
അതേസമയം, 101 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 20 എണ്ണത്തില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. ശരദ് പവാറിന്റെ എന്‍സിപി 86-ല്‍ 19-ലും താക്കറെ സേന 95-ല്‍ 13-ലും മുന്നിലാണ്. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് തെളിയിക്കാനാണ് താക്കറെ ശിവസേന അരയും തലയും മുറുക്കി രംഗത്തെത്തിയത്. എന്നാല്‍ മത്സരത്തില്‍ കനത്ത തിരിച്ചടിയാണ് അവര്‍ക്കുണ്ടായത്. മത്സരിച്ച 95 സീറ്റില്‍ 13 എണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞത്.
ശക്തികേന്ദ്രമായ മുംബൈയില്‍ പോയി തിരിച്ചടിയുണ്ടായി. ബുധനാഴ്ച അവസാനിച്ച പോളിംഗില്‍ 65.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്.

Related Articles

Back to top button