BREAKINGENTERTAINMENTKERALA

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തങ്ങളുടെ പോരാട്ടം ശരിയാണ് എന്ന് തെളിയിച്ചുവെന്ന് ഡബ്യുസിസി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി. ഈ റിപ്പോര്‍ട്ട് പുറത്തെത്തിക്കാന്‍ ഏറെ ദൂരം സഞ്ചരിച്ചു. ജസ്റ്റിസ് ഹേമക്കും സംഘത്തിനും നന്ദി
ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ഡബ്യൂസിസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമരംഗത്തെ വനിത കൂട്ടായ്മയായ ഡബ്യുസിസി രൂപീകൃതമായത്. ഡബ്യൂസിസിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് സിനിമ രംഗത്തെ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ്.ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വച്ചത്.
അതേ സമയം ഇന്ന് ഉച്ചയ്ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി ലഭിച്ചിരുന്നു. കേസ് തള്ളിയതിന് പിന്നാലെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ കോടതി, സ്റ്റേ ഉത്തരവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.
നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും ഡിവിഷന്‍ ബെഞ്ചിന്റെ മുന്നിലേക്ക് എത്തിയില്ല. ഡിവിഷന്‍ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തതാണ് കാരണം. ആക്ടിങ് ചീഫ് ജസ്റ്റിസിനെ ചേംബറില്‍ ചെന്ന് കാണാന്‍ സജിമോനും അഭിഭാഷകനും അനുമതി ഉണ്ടായിരുന്നെങ്കിലും ഇവര്‍ അതിന് തയ്യാറായില്ല.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവര്‍ക്കാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയത്. നടി രഞ്ജിനിയുടെ ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.

Related Articles

Back to top button