പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധിയില്‍ തൃപ്തിയില്ലെന്ന് അനീഷിന്റെ കുടുംബം. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളൊന്നുംവിധിയിലില്ല. അപ്പീലിന് പോകുമെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
‘എന്നേയും കൊല്ലും എന്ന ഭീഷണി ഒക്കെ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരായി മൊഴി നല്‍കരുത് എന്നാവശ്യപ്പെട്ട് അവിടന്ന് വീട്ടുകാര്‍ ആള്‍ക്കാരെ പറഞ്ഞയച്ചിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെട്ട ആളുകളായിരുന്നു അവര്‍’- വിധിക്കുപിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു.
‘ഇനിയും എന്റെ വീട്ടുകാര്‍ക്ക് ജീവിക്കണ്ടേ. പേടിച്ച് പേടിച്ച് എത്രകാലം ഇനിയും ജീവിക്കും. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ. നല്ല പേടിയുണ്ട്. ഇവര് പുറത്തിറങ്ങിയാല്‍ എന്നേം കൊല്ലും അനീഷേട്ടന്റെ വീട്ടുകാരേയും കൊല്ലും. തെറ്റ് ചെയ്തിട്ടും തെറ്റ് ചെയ്തില്ല എന്ന് പറഞ്ഞ് ചിരിച്ചിട്ടാണ് പോകുന്നത്. ഞങ്ങള്‍ ചെയ്തത് എന്താണ് എന്ന് തിങ്കളാഴ്ച അറിയും എന്ന് പറഞ്ഞിട്ടാണ് പോയത്. നാലു കൊല്ലമായി നടന്നു കൊണ്ടിരിക്കുന്നത്’- മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഹരിത ചോദിച്ചു. വിധികേട്ട ശേഷവും പ്രതികള്‍ക്ക് യാതൊരുവിധത്തിലുള്ള കൂസലും ഉണ്ടായിരുന്നില്ല.
തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. 2020 ഡിസംബര്‍ 25ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജാതി പ്രശ്നം ഉയര്‍ത്തിയായിരുന്നു കൊലപാതകം.
96 1 minute read