BREAKINGKERALA

‘ആരോപണം സ്ഥിരീകരിക്കപ്പെട്ടില്ല, മുഖ്യമന്ത്രിക്ക് മുന്നിലെ വിഷയങ്ങള്‍ എനിക്ക് പറയാന്‍ പറ്റില്ല’: ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇടതുപക്ഷജനാധിപത്യ മുന്നണിക്കകത്ത് അത്തരമൊരു വിഷയം വരുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. ആന്റണി രാജു മുഖ്യമന്ത്രിയുമായി സംസാരിച്ച വിഷയം എനിക്ക് പറയാന്‍ സാധിക്കില്ല. അത്തരം പ്രശ്നങ്ങള്‍ മുന്നണിയുടെ ശ്രദ്ധയില്‍ വരുന്ന സമയത്ത് സ്വാഭാവികമായും അത് പരിശോധിക്കും. മുഖ്യമന്ത്രിയുടെ മുമ്പിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണല്ലോ അദ്ദേഹം നിലപാടുകളെടുക്കുകയെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
അത് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അങ്ങനെയുണ്ടെങ്കില്‍ അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലല്ലോ. അത് പരിശോധിച്ചിട്ടേ പറയാന്‍ പറ്റൂ. മുഖ്യമന്ത്രിക്ക് മുന്നിലുള്ള വിഷയങ്ങള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് പറയാന്‍ പറ്റില്ല. മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഓരോ പാര്‍ട്ടികളുമാണ്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരമുള്ളത് മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിന്റെ അധികാരപരിധിയില്‍പ്പെടുന്നതിനായതിനാല്‍ കാര്യങ്ങള്‍ അദ്ദേഹം പരിശോധിക്കുമെന്നും ടിപി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസാ 100 കോടി രൂപ വാഗ്ദാനം ചെയതതായാണ് പുറത്തുവന്ന ആരോപണം.

Related Articles

Back to top button