BREAKINGKERALA

എഡിഎമ്മിന്റെ മരണം: ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍; അന്വേഷിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് ഉറപ്പ്

ദില്ലി: എഡിഎം നവീന്‍ ബാബുവിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയുടെപരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. സംഭവത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി, വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കും. പാര്‍ട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സരിന്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നത് കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ല. നിലപാടാണ് പ്രധാനം. സരിനുമായി ആരൊക്കെ ചര്‍ച്ച നടത്തിയെന്ന് തനിക്ക് പറയാനാവില്ല. രാഷ്ട്രീയമാകുമ്പോള്‍ പലരും സംസാരിക്കും. പാലക്കാട് ആര് വേണമെങ്കിലും ഇടത് സ്ഥാനാര്‍ത്ഥിയാകാം. അക്കാര്യത്തില്‍ നാളെയോടെ പ്രഖ്യാപനം വരും. സരിന്റെ നിലപാടറിഞ്ഞ ശേഷം വീണ്ടും കാണാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സരിന്റെ നിലപാടറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു പാലക്കാട് സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്റെയും നിലപാട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുണ്ടാവുന്നതില്‍ ആരും ഉത്കണ്ഠപ്പെടേണ്ട. സരിന്റെ കേട്ടിട്ട് ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉചിതമായ സമയത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു പി രാജീവിന്റെ പ്രതികരണം. അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണ് പാലക്കാട് ഉണ്ടായത്. അതിന്റെ മറുപടി ജനങ്ങള്‍ നല്‍കും. സരിനെ സ്ഥാനാര്‍ഥിയായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സരിന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പ്രസക്തമാണ്. ഹരിയാനയില്‍ സംഭവിച്ചത് കേരളത്തിലും കോണ്‍ഗ്രസിന് സംഭവിക്കും. ജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തന്നെയാകും പ്രഖ്യാപിക്കുക. നവീന്‍ കുമാറിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പി രാജീവ് വ്യക്തമാക്കി.

Related Articles

Back to top button