BREAKINGNATIONAL

കടം വാങ്ങിയ 500 രൂപ തിരിച്ചുകൊടുത്തില്ല; സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി

ഫരീദാബാദ്: കടമായി വാങ്ങിയ 500 രൂപ തിരിച്ചുകൊടുക്കാന്‍ വൈകിയെന്ന കാരണം പറഞ്ഞ് യുവാവ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. ഹരിയാണയിലെ ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീന്‍ എന്നയാളാണ് മര്‍ദനമേറ്റ് മരിച്ചത്. ഫരീദാബാദിലെ ഇമാമുദ്ദീന്‍പൂരിലാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകനായ പവനാണ് കൊലപാതകത്തിന് പിന്നില്‍.
ശനിയാഴ്ച വൈകീട്ട് പണം തിരിച്ചുചോദിച്ച് പവന്‍ സലാവുദ്ദീന്റെ വീട്ടിലെത്തി. സലാവുദ്ദീന്‍ പണം തിരിച്ചുകൊടുക്കാതായപ്പോള്‍ വാക്?തര്‍ക്കമായി. പിന്നീട് സലാവുദ്ദീന്‍ പവനൊപ്പം ബൈക്കില്‍ കയറിപ്പോവുകയായിരുന്നുവെന്ന് സലാവുദ്ദീന്റെ ഭാര്യ പോലീസില്‍ മൊഴി നല്‍കി. രാത്രി വൈകി അവശനിലയിലായ സലാവുദ്ദീനെ പവന്‍ വീടിന് പുറത്ത് ഉപേക്ഷിച്ച് പോയെന്നും ഭാര്യ പറഞ്ഞു. വീടിന്റെ മുന്നില്‍ എന്തോ വന്ന് വീഴുന്നത് പോലുള്ള ശബ്ദം കേട്ട് നോക്കുമ്പോള്‍ ഭര്‍ത്താവ് അവശനിലയില്‍ കിടക്കുന്നത് കണ്ടുവെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. പവന്‍ ബൈക്കില്‍ മടങ്ങുന്നത് കണ്ടതായും അവര്‍ പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പവനെതിരേ കൊലപാതകത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button