കൊൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കൽക്കത്ത പോലീസ്. സംഭവം നടന്ന ദിവസം രാത്രി ഒരു മണിയോടെ ആശുപത്രിയിൽ എത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ആണ് പൊലീസിന് ലഭിച്ചത്.
ഇയാളുടെ കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോൺ ചുറ്റിയിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് പ്രാഥമിക അന്വേഷണത്തിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് റോയിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
പുലർച്ചെ 1.03 ന് സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ചോദ്യം ചെയ്യലിനിടയിൽ പോലീസ് പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചതായും, തുടർന്ന് സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി 1.03 ന് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് രണ്ട് ലൈംഗികത്തൊഴിലാളികളെ സന്ദർശിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആഗസ്ത് എട്ടിന് രാത്രി സോനാഗച്ചി റെഡ് ലൈറ്റ് ഏരിയയിൽ പോയ ഇയാൾ മദ്യം കുടിച്ച് രണ്ട് വേശ്യാലയങ്ങൾ ഒന്നിന് പിറകെ ഒന്നായി സന്ദർശിച്ചിരുന്നു. തുടർന്ന് അർദ്ധരാത്രിക്ക് ശേഷം ആശുപത്രിയിലേക്ക് പോയി.