BREAKINGNATIONAL

‘കൊല്ലപ്പെട്ട രേണുക സ്വാമിയുടെ പ്രേതം ഉപദ്രവിക്കുന്നു’: ജയിലില്‍ പരാതിയുമായി കന്നഡ സൂപ്പര്‍താരം ദര്‍ശന്‍

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപ പുതിയ പരാതിയുമായി ജയില്‍ ആധികൃതരെ സമീപിച്ചു. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നുവെന്നും. അതിനാല്‍ ഉറങ്ങാന്‍ കഴിയില്ലെന്നും. ജയില്‍ മാറ്റം വേണമെന്നുമാണ് ദര്‍ശന്‍ ആവശ്യപ്പെടുന്നത് എന്നാണ് ജയില്‍ അധികൃതരെ ഉദ്ധരിച്ച് ചില കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദര്‍ശന്‍ പലപ്പോഴും രാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ബഹളം വച്ചതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് ദര്‍ശന്‍ പുക വലിക്കുന്നതിന്റെയും ആരാധകനുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യം പുറത്ത് വന്നിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദര്‍ശനെ ജയില്‍ മാറ്റിയിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ദര്‍ശന്റെ പുതിയ പരാതി. അതേ സമയം ദര്‍ശന് ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി കോടതി ഒക്ടോബര്‍ എട്ടിലേക്ക് മാറ്റി. ദര്‍ശന്റെ അഭിഭാഷകന്‍ സി.വി.നാഗേഷ് ബെംഗളൂരു 57-ാം സി.സി.എച്ച് കോടതിയില്‍ ജാമ്യത്തിനായി വാദിച്ചെങ്കിലും പ്രൊസിക്യൂഷന്‍ ഇതിന് മറുവാദത്തിന് സമയം ചോദിച്ചതോടെയാണ് കോടതി ജാമ്യ ഹര്‍ജി മാറ്റിയത്.
രേണുകസ്വാമി വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിഴവുകളുണ്ടെന്നാണ് ദര്‍ശന്റെ അഭിഭാഷകന്‍ സി.വി.നാഗേഷ് വാദിച്ചത്. കേസില്‍ ദര്‍ശനെതിരെ പോലീസ് വ്യാജതെളിവുകള്‍ ചമയ്ക്കുകയാണെന്ന ഗുരുതര ആരോപണവും ദര്‍ശന്റെ അഭിഭാഷകന്‍ ഉയര്‍ത്തി. വിശദമായ മറുപടിക്ക് സമയം വേണമെന്ന് പൊലീസിന് വേണ്ടി പ്രൊസിക്യൂഷന്‍ അറിയിച്ചതോടെയാണ് കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിയത്.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയും പെടുന്നു. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button