NEWSKERALA

‘ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണം’; സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസാണ് ബാങ്കുകളുടെ കയ്യിട്ടുവാരല്‍ സംബന്ധിച്ച് പുറത്ത് കൊണ്ടുവന്നത്. കേസ് ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

 

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് ബാങ്ക് വായ്പ തിരിച്ചു പിടിച്ചത്.

Related Articles

Back to top button