BREAKINGNATIONAL

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിലക്കി, തക്കം പാത്തിരുന്ന് വ്യാപാരിയെ ആക്രമിച്ച് യുവാക്കള്‍

ദില്ലി: പൊതു സ്ഥലത്ത് മൂത്രമൊഴിച്ച യുവാക്കളെ ചോദ്യം ചെയ്ത 28കാരന് ക്രൂരമര്‍ദ്ദനം. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. മോഡല്‍ ടൌണ്‍ സ്വദേശിയായ 28കാരനായ വ്യാപാരി റാംപാല്‍ ആണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ കടയ്ക്ക് മുന്നില്‍ കിടക്കുകയായിരുന്ന ഇയാളെ ഇവിടേക്ക് ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇവര്‍ കൊണ്ടുവന്ന വടികള്‍ കൊണ്ടും കയ്യില്‍ കിട്ടിയ സാധനങ്ങളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇയാളുടെ കടയ്ക്ക് മുന്നിലുണ്ടായിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് അക്രമികളെ പിടികൂടാന്‍ സഹായകരമായത്.

ഉറങ്ങിക്കിടന്ന ആളുടെ തലയിലൂടെ ഇയാള്‍ പുതച്ചിരുന്ന പുതപ്പ് വലിച്ച് മൂടിയ ശേഷം ആയിരുന്നു മര്‍ദ്ദനം. രക്ഷപ്പെടാന്‍ 28കാരന്‍ നടത്തിയ ഓരോ ശ്രമങ്ങളും നിഷ്ഫമാക്കിയാണ് ആക്രമണം. ഇടയ്ക്ക് വച്ച് മര്‍ദ്ദനം നിര്‍ത്തി മടങ്ങിയ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നു. കടയ്ക്ക് സമീപത്തുണ്ടായിരുന്നവര്‍ പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

കൈകള്‍ക്കും കാലിനും തലയ്ക്കുമാണ് ഇയാള്‍ക്ക് പരിക്കേറ്റിട്ടുള്ളത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ നടന്ന സംഭവമാണ് അക്രമത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. കടയ്ക്ക് സമീപത്തെ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന മൂന്ന് യുവാക്കളിലൊരാള്‍ കടയുടെ സമീപത്ത് മൂത്രമൊഴിച്ചത്. 28കാരനും സമീപത്തെ കടക്കാരും വിലക്കിയിരുന്നു. ഇതിന് പിന്നാലെ യുവാക്കളും കടക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ ഇരുകൂട്ടരും പിരിഞ്ഞ് പോവുകയായിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കളാണ് തക്കം പാത്തിരുന്ന വ്യാപാരിയെ ആക്രമിച്ചത്.

മുറിവേല്‍പ്പിക്കാനുള്ള ശ്രമത്തോടെ ആക്രമിക്കുക, അക്രമം, ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button