BREAKINGINTERNATIONAL

‘മനുഷ്യനെക്കാള്‍ വലിയൊരു അവസരവാദിയില്ല’; സ്രാവിന്റെ വായില്‍ നിന്നും ഇരയെ തട്ടിയെടുക്കുന്ന വീഡിയോക്ക് വിമര്‍ശനം

ഭൂമിയിലെ ഓരോ ജീവിവര്‍ഗവും മറ്റൊന്നിന്റെ ഭക്ഷ്യശൃംഖലയിലെ അംഗങ്ങളാണെന്ന് മനുഷ്യന്‍ വളരെ കാലം മുന്നേ തന്നെ തിരിച്ചറിഞ്ഞ ഒന്നാണിത്. ഈ തിരിച്ചറിവ് ഉണ്ടെങ്കിലും മറ്റൊന്നിന്റെ ഭക്ഷണം ബലം പ്രയോഗിച്ച് തട്ടിയെടുക്കുന്നതില്‍ മനുഷ്യനോളം വലിയ മറ്റൊരു ജീവിവര്‍ഗവും ഭൂമിയിലില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയെ കുറിച്ചാണ്. ഡെയ്‌ലി മെയിലിന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
‘സാന്‍ ഡിയേഗോ തീരത്ത് ഒരു മത്സ്യബന്ധന ചാര്‍ട്ടര്‍ ക്രൂ ഒരു വലിയ ട്യൂണ മത്സ്യത്തിന് വേണ്ടി സംഘര്‍ഷഭരിതമായ മത്സരത്തില്‍ ‘അവസരവാദിയായ’ മാക്കോ സ്രാവുമായി പോരാടി.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ കടലില്‍ നിന്നും അത്യാവശ്യം വലിയ ഒരു ട്യൂണ മത്സ്യത്തെ ബോട്ടിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികളെ കാണാം. എന്നാല്‍ ട്യൂണയുടെ വാലില്‍ ഒരു സ്രാവ് കടിച്ച് പിടിച്ചിരിക്കുന്നു. സ്രാവിന്റെ വായില്‍ നിന്നും ട്യൂണയെ മത്സ്യത്തൊഴിലാളികള്‍ ബലം പ്രയോഗിച്ച് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പോരാട്ടത്തിനൊടുവില്‍ സ്രാവ് തന്റെ ഇരയെ ഉപേക്ഷിച്ച് കടലിലേക്ക് തന്നെ തിരിച്ച് പോകുന്നു. പോരാട്ട ജയിച്ച സന്തോഷത്തില്‍ മത്സ്യത്തൊഴിലാളികള്‍ ആഹ്ലാദം പങ്കിടുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ മത്സ്യത്തൊഴിലാളികളാണ് ‘അവസരവാദികള്‍’ എന്ന് അഭിപ്രായപ്പെട്ടു. ട്യൂണ, സ്രാവിന്റെ സ്വാഭാവിക ഭക്ഷ്യശൃംഖലയിലെ ഇരയാണ്. മനുഷ്യന് വേണമെങ്കില്‍ ഇനിയും ട്യൂണകളെ പിടിക്കാം. എന്നാല്‍, സ്രാവ് ഏറെ നേരത്തെ തിരച്ചിലിന് ശേഷമാകും തന്റെ ഇരയെ പിടിത്തമിട്ടത് എന്നായിരുന്നു പല സമൂഹ മാധ്യമ ഉപയോക്താക്കളും കുറിച്ചത്. ”മനുഷ്യരേക്കാള്‍ അത്യാഗ്രഹികളായി മറ്റൊരു ജീവിയില്ല. സ്വന്തം വീട്ടില്‍ വച്ച് ആ ജീവികളില്‍ നിന്ന് മനുഷ്യന്‍, ഭക്ഷണം തട്ടിയെടുക്കുന്നു’ ഒരു കാഴ്ചക്കാരനെഴുതി. ‘എന്തുകൊണ്ടാണ് അവന്‍ അത് പാവപ്പെട്ട ജീവിക്ക് നല്‍കാത്തത്?’ മറ്റൊരു കാഴ്ചക്കാരനെഴുതി. സ്രാവ് അത് കഴിക്കട്ടെ. ആളുകള്‍ക്ക് എന്താണ് കുഴപ്പം. ‘ വെറൊരു കുറിപ്പ് ചൂണ്ടിക്കാട്ടി. ”ഇത് വെറുപ്പുളവാക്കുന്നതാണ്. ആ മത്സ്യത്തൊഴിലാളികള്‍ക്ക് പിഴ ചുമത്തണം, ‘ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.

Related Articles

Back to top button