BREAKINGKERALA

വിവാഹം അസാധുവായാല്‍ ‘ഭര്‍ത്താവിന്റെ ക്രൂരത’ എന്ന വകുപ്പ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി, വിധി 47കാരന്റെ ഹര്‍ജിയില്‍

കൊച്ചി: വിവാഹം അസാധുവായാല്‍ സ്ത്രീയോട് ഭര്‍ത്താവോ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത- ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള കുറ്റം ബാധകമാകില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പരാതിയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ 47കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ഭാര്യ നല്‍കിയ പരാതി പ്രകാരമുള്ള കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇദ്ദേഹം കോടതിയെ സമീപച്ചത്. ഇവരുടെ വിവാഹം അസാധുവായതായി കുടുംബകോടതി വിധിച്ചത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.
2009-ലാണ് പരാതിക്കാരിയുമായുള്ള ഹര്‍ജിക്കാരന്റെ വിവാഹം നടന്നത്. 2010-ല്‍ ഭര്‍ത്താവും കുടുംബവും ക്രൂരത കാട്ടിയതായി ഇവര്‍ പൊലീസില്‍ പരാതി നല്‍കി. കേസില്‍ 2011-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, 2013 മാര്‍ച്ചില്‍ കൊല്ലത്തെ കുടുംബകോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള കേസും കോടതി നടപടികളും റദ്ദാക്കാന്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്ന ഭര്‍ത്താവോ അവന്റെ ബന്ധുക്കള്‍ക്കോ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഈ കേസില്‍, പരാതിക്കാരിയുടെ മുന്‍ വിവാഹം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ 2009-ല്‍ ഹര്‍ജിക്കാരനുമായി നടന്ന വിവാഹം അസാധുവാണെന്ന് കുടുംബകോടതി കണ്ടെത്തി. വസ്തുതകള്‍ അവലോകനം ചെയ്ത ബെഞ്ച്, നിയമപരമായി സാധുതയുള്ള വിവാഹമില്ലാതെ, ഹരജിക്കാരന് ‘ഭര്‍ത്താവ്’ എന്ന പദവി ലഭിക്കില്ലെന്നും അതിനാല്‍ സെക്ഷന്‍ 498 എ പ്രകാരമുള്ള കുറ്റം ചുമത്താന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസും കോടതി നടപടികളും ബെഞ്ച് റദ്ദാക്കിയത്.

Related Articles

Back to top button