തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ആടുജീവിതത്തിലെ പൃഥ്വിരാജ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിമാർക്കുള്ള പുരസ്കാരം ഉർവശിയും ബീന ആർ. ചന്ദ്രനും പങ്കിട്ടു. മികച്ച സംവിധായകൻ ബ്ലെസി. മികച്ച ചിത്രം കാതൽ. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).
2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്