BREAKINGINTERNATIONAL

സിംഗപ്പൂരിലെ മാലിന്യ സംസ്‌കരണ സംവിധാനം കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ലോകമെമ്പാടും പ്രതിദിനം ഉല്പാദിപ്പിക്കപ്പെടുന്നത് ടണ്‍ കണക്കിന് മാലിന്യമാണ്. ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സംസ്‌കരണ രീതികളിലൂടെ തങ്ങളുടെ രാജ്യത്തെ മാലിന്യത്തെ കൈകാര്യം ചെയ്യാറുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തില്‍ എന്നും മാതൃകയായി നില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍.
ഒരു രാത്രികൊണ്ട് ഈ നാട്ടിലെ മാലിന്യം അപ്രത്യക്ഷമാകും എന്നാണ് സിംഗപ്പൂരിന്റെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പൊതുവില്‍ പറയുന്ന ഒരു കാര്യം. ഈ മാലിന്യങ്ങള്‍ ഒന്നും മാന്ത്രികമായി അപ്രത്യക്ഷമാകുന്നതല്ല. മറിച്ച് കാര്യക്ഷമമായ രീതിയില്‍ അവ നീക്കം ചെയ്യപ്പെടുന്നു എന്നതാണ് സത്യം. ഓരോ ദിവസവും രാജ്യത്ത് ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതത് ദിവസം തന്നെ സംസ്‌കരിക്കാന്‍ മാത്രം കെല്‍പ്പുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സിംഗപ്പൂരിന്റെ നൂതന മാലിന്യനിര്‍മാര്‍ജന സംവിധാനം വ്യക്തമാക്കുന്നതായിരുന്നു ഈ വീഡിയോ. ഓരോ മാലിന്യത്തെയും ഏതൊക്കെ രീതിയില്‍ ഇവിടെ സംസ്‌കരിക്കുന്നുണ്ടെന്നും സംസ്‌കരണശേഷം അവ ഏതൊക്കെ രീതിയില്‍ പുനരുപയോഗിക്കുന്നുണ്ടെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്.
വീഡിയോ പ്രകാരം ദിവസേന 2,000 ട്രക്ക് മാലിന്യം സിംഗപ്പൂരില്‍ ശേഖരിക്കുന്നുണ്ട്. ഇത് സംസ്‌കരണത്തിനായി വിവിധ പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്നും പലവിധത്തില്‍ ഇവയെ പുനരുപയോഗ വിധേയമാക്കുന്നു. ഇത്തരത്തില്‍ പുനസൃഷ്ടിക്കുന്നവയില്‍ വൈദ്യുതി അടക്കം ഉണ്ട്. മാലിന്യത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് പിന്നീട് ജനവാസ മേഖലയില്‍ വിതരണം ചെയ്യപ്പെടുന്നത്.
അതുപോലെതന്നെ പ്ലാസ്റ്റിക്ക് സംസ്‌കരിച്ച് റോഡുകളും മറ്റും നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കട്ടകള്‍ പോലും ഇത്തരത്തില്‍ മാലിന്യത്തില്‍ നിന്ന് ഇവിടെ പുനരുല്പാദിപ്പിക്കുന്നുണ്ട്. മാലിന്യം കുറയ്ക്കുക, പുനരുല്പാദിപ്പിക്കുക, പുനരുപയോഗിക്കുക എന്നതാണ് സിംഗപ്പൂരിലെ മാലിന്യ സംസ്‌കരണ തന്ത്രം.
വീഡിയോ 10 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി, സിംഗപ്പൂരിന്റെ ശ്രദ്ധേയമായ മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ച് നിരവധി ആളുകള്‍ അഭിപ്രായപ്രകടനം നടത്തി. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ രാജ്യത്തെ ഭരണാധികാരികളും സിംഗപ്പൂരിന്റെ മാലിന്യ സംസ്‌കരണ തന്ത്രം മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു.

Related Articles

Back to top button