BREAKINGKERALANEWS

സിൻഡിക്കേറ്റ് തെരെഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന് നടത്തില്ലെന്ന് കേരള സർവ്വകലാശാല വിസി, തടഞ്ഞ് ഇടതുസംഘടനകൾ

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ തർക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തർക്കം. 9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടകൾ ആവശ്യപ്പെട്ട് രം​ഗത്തെത്തിയതോടെ ചേമ്പറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് ഗേറ്റിൽ തടഞ്ഞതോടെ സർവ്വകലാശാല ഗേറ്റിൽ സംഘർഷമുണ്ടായി. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. നിലവിൽ പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെയായിരുന്നു കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഇന്ന് തന്നെ പ്രഖ്യാപനം കഴിയില്ലെന്ന് വിസി നിലപാടെടുത്തതോടെ തർക്കമായി. റിട്ടേണിം​ഗ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇത് ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരി​ഗണിക്കുന്നുണ്ട്. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടേയും കോൺ​ഗ്രസിൻ്റേയും മറ്റു പാർട്ടികളുടേയും ആവശ്യം. എന്നാൽ ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെട്ടു. സർവ്വകലാശാലയിൽ നിന്ന് പുറത്തേക്ക് പോകാനിരുന്ന വിസിയെ ഘരാവോ ചെയ്യുകയാണ് നിലവിൽ പ്രതിഷേധക്കാർ. വിസിയെ സർവ്വകലാശാല ആസ്ഥാനം വിട്ടുപോവാൻ സമ്മതിക്കില്ലെന്നാണ് ഇടുസംഘടനകൾ പറയുന്നത്.

Related Articles

Back to top button