ദില്ലി: വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന മകന്റെ ചികിത്സാ ചെലവ് താങ്ങാനാകില്ലെന്നും ജീവന്‍ നിലനിര്‍ത്തുന്ന റൈല്‍സ് ട്യൂബ് എടുത്തുമാറ്റാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് 30കാരന്റെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ഏകമകന്‍ 11 വര്‍ഷമായി കിടപ്പിലാണ്. സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു. താങ്ങാനാകാത്ത ചികിത്സാ ചെലവ് കണക്കിലെടുത്തും മകന്‍ അനുഭവിക്കുന്ന ദുരിതവും കണക്കിലെടുത്തും ട്യൂബ് മാറ്റണമെന്നാണ് ആവശ്യം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചു. റൈല്‍സ് ട്യൂബിലൂടെയാണ് മകന് ഭക്ഷണവും മരുന്നും നല്‍കുന്നത്. ഇത് എടുത്തുമാറ്റുന്നതിലൂടെ കഷ്ടപ്പാടുകളില്‍ നിന്നും ഏകാന്തതയില്‍ നിന്നും മോചനം നേടാമെന്നും ഹര്‍ജിയില്‍ പറയുന്നു.
റൈല്‍സ് ട്യൂബ് നീക്കം ചെയ്യുന്നത് ദയാവധത്തിന്റെ ഭാഗമല്ലെന്നും ട്യൂബ് നീക്കം ചെയ്താല്‍ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും മറ്റേതെങ്കിലും സ്ഥാപനത്തിന് വ്യക്തിയെ പരിപാലിക്കാന്‍ കഴിയുമോ എന്ന് കണ്ടെത്താനും സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അശോക് റാണ-നിര്‍മലാ ദേവി ദമ്പതികളുടെ മകനായ യുവാവ് ബിരുദത്തിന് മൊഹാലിയില്‍ പഠിക്കുമ്പോഴാണ് നാലാം നിലയില്‍ നിന്ന് വീണത്. തലക്ക് ?ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ക്വാഡ്രിപ്ലെജിയ അവസ്ഥയിലായി കിടപ്പിലായി. പിതാവിന്റെ തുച്ഛമായ പെന്‍ഷന്‍ കൊണ്ട് കുടുംബ ചെലവുകളും ചികിത്സാ ചെലവുകളും നിവര്‍ത്തുക സാധ്യമല്ലെന്ന് മകന്റെ വര്‍ധിച്ചുവരുന്ന മെഡിക്കല്‍ ചെലവുകള്‍ക്കായി 2021-ല്‍ വീട് വില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും അഭിഭാഷകന്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരി?ഗണിച്ചത്.
റൈല്‍സ് ട്യൂബ് നീക്കം ചെയ്യുന്നത് നിഷ്‌ക്രിയ ദയാവധത്തിന്റെ ഭാഗമല്ല. റൈല്‍സ് ട്യൂബ് നീക്കം ചെയ്താല്‍ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും ദയാവധം വളരെ വ്യത്യസ്തമാണെന്നും റൈല്‍സ് ട്യൂബ് ജീവന്‍ രക്ഷാ സംവിധാനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍, ഒരു ദശാബ്ദത്തിലേറെയായി മാതാപിതാക്കള്‍ കഷ്ടപ്പെടുകയും അവരുടെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തിട്ടും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ശാശ്വതമായ എന്തെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിയുമോ എന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് നിര്‍ദേശിച്ചത്.
ഏതെങ്കിലും സ്ഥാപനത്തിന് ഈ വ്യക്തിയെ പരിപാലിക്കാന്‍ കഴിയുമോയെന്ന് അന്വേഷിക്കുക. ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് പ്രതികരിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
89 1 minute read