22 വര്‍ഷം കാത്തിരുന്ന് അച്ഛനെ കൊന്നയാളെ കൊലപ്പെടുത്തി മകന്‍. അഹമ്മദാബാദിലെ ബൊഡക്ദേവിലാണ് സംഭവം നടന്നത്. 30 വയസ്സുള്ള യുവാവാണ് തന്റെ പിതാവിന്റെ കൊലപാതകിയെ പിതാവിനെ കൊന്ന അതേ രീതിയില്‍ കൊലപ്പെടുത്തിയത്.
പ്രതിക്ക് വെറും എട്ട് വയസ് മാത്രം പ്രായപ്പോഴാണ് പിതാവ് കൊല്ലപ്പെടുന്നത്. അന്നുമുതല്‍ പിതാവിനെ കൊലപ്പെടുത്തിയയാളെ കൊലപ്പെടുത്താന്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നത്രെ ഇയാള്‍. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ സ്വദേശിയും തല്‍തേജ് നിവാസിയുമായ നഖത്ത് സിംഗ് ഭാട്ടിയാണ് (50) ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിക്കപ്പ് ട്രക്ക് ഇടിച്ച് മരിച്ചത്. ആദ്യം എല്ലാവരും കരുതിയിരുന്നത് ഇത് ഒരു സാധാരണ അപകടമരണമാണ് എന്നാണ്.
എന്നാല്‍, പിന്നീടുള്ള അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണ് എന്ന് മനസിലാവുന്നത്. 22 വര്‍ഷത്തെ പദ്ധതിയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒടുവില്‍ ഇയാളെ കൊലപ്പെടുത്തിയ കേസില്‍ ഗോപാല്‍ സിംഗ് ഭാട്ടി എന്ന 30 -കാരന്‍ അറസ്റ്റിലാവുകയായിരുന്നു.
2002 -ല്‍ ഗോപാലിന്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്സാല്‍മീറില്‍ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസില്‍ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു. ഇവര്‍ക്ക് ഏഴ് വര്‍ഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. അത് കഴിഞ്ഞപ്പോള്‍ എല്ലാവരും ജയിലില്‍ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാല്‍, പിതാവ് കൊല്ലപ്പെടുമ്പോള്‍ എട്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഗോപാല്‍, നഖത്തിനെ കൊല്ലാന്‍ ഒരു അവസരം കാത്ത് നില്‍ക്കുകയായിരുന്നത്രെ.
തല്‍തേജിലെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു നഖത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈക്കിളില്‍ പോകുന്നതിനിടെയാണ് ഗോപാല്‍ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് ഇയാളെ ഇടിച്ചുവീഴ്ത്തുന്നത്. പിന്നാലെ പിക്കപ്പ് ട്രക്ക് നഖത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയും ചെയ്ത ശേഷം അവിടെ നിന്നും രക്ഷപ്പെടാനും ഗോപാല്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, അധികം ദൂരെയല്ലാത്ത ഒരിടത്ത് നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതായിരുന്നു കേസ്. എന്നാല്‍, ചോദ്യം ചെയ്യലിലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടത്. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഒരു ഗ്രാമത്തില്‍ നിന്നും ഗോപാല്‍ ട്രക്ക് വാങ്ങിയത്. ഗോപാലിന്റെ മൊബൈലില്‍ നിന്നും കൊലപാതകം പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതിന്റെ തെളിവുകളും കണ്ടെത്തി.
ഗോപാലിന്റെയും നഖത്തിന്റെയും ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കുറേ കാലങ്ങളായി പകയിലും ശത്രുതയിലും തുടരുന്നവരാണ്. പലവട്ടം രണ്ട് ഗ്രാമങ്ങളിലുള്ളവരേയും വിളിച്ച് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം എന്നാണ് പൊലീസ് പറയുന്നത്.
90 1 minute read