BREAKINGINTERNATIONAL

ഫൈവ് മിനിറ്റ് പാര്‍ക്കിംഗ് റൂള്‍; അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്ത യുവതിക്ക് 11 ലക്ഷം രൂപ പിഴ

യുകെയിലെ ഫീതാംസ് ലെഷര്‍ സെന്ററില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്ത യുവതിക്ക് 11 ലക്ഷം രൂപ പിഴ. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവരെ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ ഫൈവ് മിനിറ്റ് പാര്‍ക്കിംഗ് റൂള്‍ പ്രകാരമാണ് യുവതിയില്‍ നിന്നും 11 ലക്ഷം രൂപ പിഴ ഈടാക്കിയത്. ഡര്‍ഹാമിലെ ഡാര്‍ലിംഗ്ടണിലെ ഹന്ന റോബിന്‍സണ്‍ എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന കനത്ത പിഴ കണ്ട് അമ്പരന്നു പോയത്.
വാഹനങ്ങളുമായി ആളുകള്‍ അലഞ്ഞ് തിരിയുന്നത് തടയുന്നതിനും ഡ്രൈവര്‍മാര്‍ അനധികൃതമായി കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് യുകെയിലെ എക്‌സല്‍ പാര്‍ക്കിംഗ് സര്‍വീസസ് ഈ നിയമം കൊണ്ടുവന്നത്. ഉപഭോക്താക്കള്‍ പാര്‍ക്കിംഗ് സ്ഥലത്തെത്തി അഞ്ച് മിനിറ്റിനുള്ളില്‍ പെര്‍മിറ്റ് വാങ്ങണം എന്നാണ് പുതിയ നിയമം പറയുന്നത്. കാര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം എഎന്‍പിആര്‍ ക്യാമറകള്‍ നിരീക്ഷിക്കുകയും പാര്‍ക്കിംഗ് പെര്‍മിറ്റ് ഇല്ലാതെയാണ് വാഹനങ്ങള്‍ അകത്ത് കയറിയതെങ്കില്‍ പാര്‍ക്ക് ചെയ്ത സമയത്തിന്റെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുകയുമാണ് ചെയ്യുന്നത്. വാഹനം പാര്‍ക്കിംഗ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തു കിടക്കുന്നതിന്റെയും സമയം റെക്കോര്‍ഡ് ചെയ്താണ് പിഴ തുക ഈടാക്കുന്നത്.
2021 മുതല്‍, ഹന്ന റോബിന്‍സന്റെ പേരില്‍ 67 അനധികൃത പാര്‍ക്കിംഗുകളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോന്നിനും ഏകദേശം 170 പൗണ്ട് (18,000 രൂപ) ആണ് പിഴയായി ഈടാക്കിയിരിക്കുന്നത്. എന്നാല്‍ താന്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതല്ലെന്നും പലപ്പോഴും പാര്‍ക്കിംഗിനായി എത്തുമ്പോള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ തനിക്ക് പെര്‍മിറ്റ് എടുക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ഹന്ന പറയുന്നത്. ഇപ്പോള്‍ ഒരുമിച്ച് ഇത്രയും ഭീമമായ തുക പിഴയായി ഈടാക്കുന്നത് അംഗീകരിക്കാനാകില്ല എന്നും അവര്‍ പറഞ്ഞു. അഞ്ച് മിനിറ്റ് പാര്‍ക്കിംഗ് റൂളിനെതിരെ വാഹന ഉടമകളുടെ ഭാഗത്ത് നിന്നും വലിയ വിയോജിപ്പാണ് ഇപ്പോള്‍ ഉയരുന്നത്.

Related Articles

Back to top button