BREAKINGNATIONAL

ഭൂമി തര്‍ക്കം പരിഹരിക്കാനെത്തിയ വനിതാ എസ്‌ഐക്ക് നേരെ അമ്പെയ്തു, തലയോട്ടി തുളച്ച് കയറി

പാറ്റ്‌ന: ഭൂമി തര്‍ക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം. അമ്പുകൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വനിതാ എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാറിലെ അരാരിയയില്‍ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കാനെത്തിയ മഹല്‍ഗാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ നുസ്രത്ത് പര്‍വീനും പൊലീസ് സംഘത്തിനും നേരെ ഒരു സംഘമാളുകള്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഭൂപ് നാരായണ്‍ യാദവ് എനന്നയാളുടെ പരാതിയിലാണ് പൊലീസ് ഭൂമി തര്‍ക്കത്തെപ്പറ്റി അന്വേഷിക്കാനായി സ്ഥലത്തെത്തിയത്. ഒരു സംഘമാളുകള്‍ തന്റെ ഭൂമി കൈയ്യേറിയെന്നായിരുന്നു ഇയാളുടെ പരാതി. സ്ഥലത്തെത്തിയ വനിതാ എസ്‌ഐക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ എതിര്‍വിഭാഗം സംഘടിതമായി ആക്രമണം അഴിച്ച് വിടുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ തലയോട്ടി തുളച്ച് അമ്പ് കയറി. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലുള്ള വനിതാ എസ്‌ഐ നുസ്രത്ത് പര്‍വീനിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് അരാരിയ പൊലീസ് സൂപ്രണ്ട് അമിത് രഞ്ജന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ചതായും പ്രദേശത്ത് കൂടുത പൊലീസിനെ വിന്യസിച്ചതായും എസ്പി വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടനെ പിടികൂടുമെന്നും എസ്പി അമിത് രഞ്ജന്‍ വ്യക്തമാക്കി.

Related Articles

Back to top button