BREAKINGKERALA

കൂറുമാറ്റത്തിന് 100 കോടി കോഴ: പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഢാലോചനയെന്ന് എന്‍സിപി, തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. തോമസ് കെ തോമസിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി. ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നല്‍കിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും.
തോമസ് കെ തോമസ് ആഗ്രഹിച്ച റിപ്പോര്‍ട്ടാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നല്‍കിയത്. എന്‍ഡിഎ കക്ഷിയായ അജിത് പവാര്‍ വിഭാഗത്തിലേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 100 കോടി തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. ആന്റണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിന്റെ മന്ത്രിസ്ഥാനം പോയത്. വിവാദം കത്തിപ്പടര്‍ന്നപ്പോഴാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എന്‍സിപി വെച്ചത്. കോഴക്ക് തെളിവില്ലെന്നാണ് കണ്ടെത്തല്‍. പണം ഓഫര്‍ ചെയ്തില്ലെന്ന തോമസിന്റയും വാഗ്ദാനം ലഭിച്ചില്ലെന്ന കോവൂര്‍ കുഞ്ഞുമോന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി റിപ്പോര്‍ട്ട്.
പക്ഷെ ആന്റണി രാജു എന്‍സിപി കമ്മീഷനോ സഹകരിച്ചിരുന്നില്ല. ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയെന്നാണ് തോമസ് കമ്മീഷന് നല്‍കിയ മൊഴി. കുട്ടനാട് സീറ്റിന്റെ പേരില്‍ തന്നോടും സഹോദരന്‍ തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിരോധമുണ്ടെന്നാണ് മൊഴി. പാര്‍ട്ടി റിപ്പോര്‍ട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ അടുത്ത നീക്കം.
പിഎം സുരേഷ് ബാബു. കെആര്‍ രാജന്‍, ലതികാ സുഭാഷ്, ജോബ് കാട്ടൂര്‍ എന്നിവരായിരുന്നു കമ്മീഷന്‍. പക്ഷെ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പരിഹസിക്കുകആണ് ശശീന്ദ്രന്‍ പക്ഷം. ചാക്കോയോടും തോമസിനോടും അടുപ്പമുള്ളവര്‍ മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കുമോ എന്നാണ് ചോദ്യം. ഗൂഡാലോചന വാദം ഉയര്‍ത്തുന്ന തോമസോ എന്‍സിപി പ്രസിഡണ്ടോ ഇത് വരെ പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടില്ല. എന്‍സിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. കോഴ ഓഫര്‍ ഉണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് ആന്റണിരാജു.

Related Articles

Back to top button