പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം തള്ളി പറഞ്ഞ് ഇപി ജയരാജൻ. ആത്മകഥയിലെ ചില വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. പുറത്ത് വന്നത് പൂർണമായും വ്യാജമാണ്. പല കാര്യങ്ങളും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തെരെഞ്ഞെടുപ്പ് ദിനമായ ഇന്ന് പുറത്തുവന്നതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. വാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് ഇപി ചോദിക്കുന്നു. ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാൻ കൈമാറിയിട്ടില്ല. ആസൂത്രിതമായ പദ്ധതിയാണെന്ന് ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമർശങ്ങൾ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആത്മകഥയിൽ പറയുന്നു.