BREAKINGNATIONAL

മണിപുര്‍-അസം അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ 3 പേരെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍

ഇംഫാല്‍: മണിപുര്‍ -അസം അതിര്‍ത്തിയില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മണിപുരിലെ ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ മണിപുര്‍ -അസം അതിര്‍ത്തിയിലുള്ള ഒരു നദിക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോ?ഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോയെന്ന് വ്യക്തമല്ലെന്നും ഡിഎന്‍എ പരിശോധനയടക്കം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നും ഉദ്യോ?ഗസ്ഥന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ അസമിലെ സില്‍ച്ചാറിലേക്ക് കൊണ്ടുപോയി.
മണിപുരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജിരിബാം ഉള്‍പ്പെടെയുള്ള ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്‌സ്പ) പ്രഖ്യാപിച്ചിരുന്നു. ഈ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളിലുള്‍പ്പെടെ 19 സ്റ്റേഷന്‍ പരിധികള്‍ ഒഴിവാക്കി ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പുര്‍ സര്‍ക്കാര്‍ അഫ്‌സ്പ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജിരിബാമിലുള്‍പ്പെടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് അഫ്‌സ്പ വ്യാപിപ്പിച്ചത്.
അഫ്സ്പ നിയമപ്രകാരം സുരക്ഷാസേനകള്‍ക്ക് ആക്രമണം നടത്താനും പൗരന്മാരെ അറസ്റ്റുചെയ്യാനും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാലും പ്രത്യേക നിയമനടപടി നേരിടേണ്ടിവരില്ല.

Related Articles

Back to top button