തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്‌സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് ഞാനറിയാതെയാണ്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഇത് ബോധപൂര്‍വ്വമായ നടപടിയാണ്. പിടിഎഫ് ഫോര്‍മാറ്റിലാണ് വാട്‌സ്അപ്പിലുള്‍പ്പെടെ അവര്‍ നല്‍കിയത്. സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ രാവിലെ തന്നെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി വാര്‍ത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ സാധാരണ ഗതിയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ. അതില്‍ ആസൂത്രണമുണ്ട്. ഇവര്‍ എന്ത് അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും ഇപി ജയരാജന്‍ പറഞ്ഞു.
അതേസമയം, ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസിയും ഇപിയും തമ്മില്‍ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത് ഗൗരവതരമെന്നാണ് സര്‍ക്കാര്‍ നിലപാട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പുസ്തക വിവാദത്തിനു പിന്നില്‍ ഗൂഢലോചനയുണ്ടെന്ന വാദം നിരത്തി സിപിഎമ്മും പ്രതിരോധം തീര്‍ക്കും. പുസ്തക വിവാദം ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു. തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാന്‍ സഹായകരമാകുമെന്നുമാണ് നേതൃത്വം കരുതുന്നത്.
69 1 minute read