തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയുടെ കാരണങ്ങളിലൊന്നു ഭരണവിരുദ്ധ വികാരമാണെന്നു സിപിഎമ്മും ഘടകകക്ഷികളും വിലയിരുത്തുമ്പോഴും അത് അംഗീകരിക്കില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയാണു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫിനു തിരിച്ചടിയല്ലെന്നും ഭരണവിരുദ്ധ വികാരത്തിന്റെ പേരിലാണ് ഈ തോല്‍വിയെന്നു വിലയിരുത്തുന്നതു ശരിയല്ലെന്നും കോഴിക്കോട് പൊതുവേദിയില്‍ മുഖ്യമന്ത്രി തുറന്നടിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള മറുപടിയാണ്.
ചങ്ങാത്തത്തിനുള്ള സാധ്യതയുടെ വാതില്‍ തുറന്നിട്ടു കരുതലോടെ മാത്രം മുസ്ലിം ലീഗിനെക്കുറിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രി ഇതേ വേദിയില്‍ ലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ലീഗാകട്ടെ, മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ തിരിച്ചും ശക്തമായി ആക്രമിച്ചു. ‘നരേന്ദ്ര മോദിയുടെ തന്ത്രങ്ങളുടെ പകര്‍പ്പുമായാണു മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്.
മുസ്ലിം ലീഗിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒരു വിഭാഗത്തിന്റെയെങ്കിലും പിന്തുണ നേടാനായി സമുദായ പത്രത്തില്‍ പാര്‍ട്ടി അശ്ലീല പരസ്യം നല്‍കി കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടതെ’ന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്നു നോക്കുന്നതിനു മുന്‍പു മുഖ്യമന്ത്രി സ്വന്തം മുഖം നോക്കുന്നതു നല്ലതാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമും പറഞ്ഞു.
തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ക്കൊടുവിലെ പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് എതിര്‍പക്ഷത്തെ മുസ്ലിം ലീഗിനും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെ ആദ്യം ആരോപണങ്ങള്‍ കടുപ്പിച്ചത്. പിന്നാലെ മുഖ്യമന്ത്രിയും ഇതേ നിലപാടു പരസ്യമായി പ്രഖ്യാപിച്ചതോടെ ലീഗിനെ ആക്രമിക്കുക എന്നത് പാര്‍ട്ടിയുടെ പുതുനിലപാടിന്റെ ഭാഗമാണെന്നു വ്യക്തമാകുന്നു.
എസ്എന്‍ഡിപി യോഗം നേതൃത്വത്തിനെതിരെയും ഇതുവരെ തുടര്‍ന്ന നിലപാടു വിട്ടുള്ള ആക്രമണമാണ് സിപിഎം നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യന്‍ വോട്ടുകളില്‍ ഒരു ഭാഗം ബിജെപിയിലേക്ക് പോയത് ഫണ്ടിങ്ങുമായി ബന്ധപ്പെട്ടും ഭീഷണി മൂലവുമാണെന്ന സിപിഎം നിലപാടിനെതിരെ ക്രിസ്തീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ, തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രിക്കുള്ള വിമര്‍ശനം തുടരുകയാണ്. എറണാകുളത്തും പത്തനംതിട്ടയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തൃശ്ശൂരില്‍ അദ്ദേഹത്തിന് അംഗങ്ങളില്‍നിന്ന് വലിയ പിന്തുണ ലഭിച്ചു.
മകനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ചെയ്തതുപോലെ മാധ്യമങ്ങ ള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാതിരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കടുത്ത ഭരണവിരുദ്ധ തരംഗമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ടായി.
മുഖ്യമന്ത്രിയുടെ പെരുമാറ്റരീതികളെ ചൊല്ലിയാണ് പത്തനംതിട്ടയില്‍ വിമര്‍ശനമുയര്‍ന്നത്. ഭരണവിരുദ്ധ തരംഗമുണ്ടായി.പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു. തോമസ് ഐസക്കിനെതിരെ ചില പാര്‍ട്ടി നേതാക്കള്‍ നീക്കങ്ങള്‍ നടത്തിയതായും പത്തനംതിട്ടയില്‍ ആരോപണമുയര്‍ന്നു.
മുഖ്യമന്ത്രി നേതൃത്വം നല്‍കിയില്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടതായിരുന്നുവെന്നാണ് തൃശ്ശൂരിലെ വിലയിരുത്തല്‍.
1,172 1 minute read