BREAKINGKERALA

പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: തര്‍ക്കവും വിവാദവും അന്വേഷിക്കാന്‍ സിപിഎം കമ്മീഷനെ വെച്ചു

പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവത്തില്‍ തര്‍ക്കവും വിവാദവും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സിപിഎം. സി.സി. സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും തുടര്‍ന്നുള്ള തര്‍ക്കവും മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. തിരുവല്ലയിലെ ഒരു പുരോഹിതന്‍ വഴി ഇ.പി ജയരാജന്‍ ഇടപെട്ട് പുറത്താക്കല്‍ നടപടി റദ്ദാക്കിയെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
സജിമോനും ഏരിയ സെക്രട്ടറിയും ചേര്‍ന്ന് തിരുവല്ലയിലെ ഒരു പുരോഹിതന്‍ വഴി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ കൊണ്ട് പാര്‍ട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളിലും വിവാദങ്ങളിലും ഉള്‍പ്പെട്ട് പാര്‍ട്ടിക്ക് ആകെ നാണക്കേടായപ്പോഴാണ് സി.സി. സജിമോനെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ചയ്ക്ക് പിന്നാലെ പുറത്താക്കിയത്.
എന്നാല്‍ തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയില്‍ കണ്‍ട്രോള്‍ കമ്മീഷന്‍ വഴി നടപടി റദ്ദാക്കി. പിന്നാലെ സജിമോനെ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ഇതിലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ അതിജീവിതയുടെ സഹോദരന്റെ ആരോപണം. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുന്‍പാകെ ഒരു പരാതിയും തനിക്ക് ഇല്ലെന്ന് അതിജീവിത തന്നെ പറഞ്ഞതായി ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നുണ്ട്.
സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിഭാഗവും, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം നേതൃത്വം കൊടുക്കുന്ന എതിര്‍ ചേരിയും തമ്മില്‍ പാര്‍ട്ടിക്കകത്ത് പോര് ശക്തമാവുകയാണ്. വിവാദം അവസാനിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പോലും കഴിയുന്നില്ല.

Related Articles

Back to top button