BREAKINGINTERNATIONALNATIONAL

താന്‍ നടക്കാന്‍ പോയപ്പോള്‍ അമ്മയും അച്ഛനും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം, കൊലയാളി ആ 20കാരന്‍ തന്നെ

ദില്ലി: വീടിനുള്ളില്‍ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്. താന്‍ നടക്കാന്‍ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരന്‍ തന്നെയാണ് കൊലയാളിയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ മകനും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിയുമായ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൌത്ത് ദില്ലിയിലെ നെബ് സരൈ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാജേഷ് കുമാര്‍ (51), ഭാര്യ കോമള്‍ (46), മകള്‍ കവിത (23) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മൂവരെയും കണ്ടെത്തിയത്. താന്‍ പുലര്‍ച്ചെ പ്രഭാത സവാരിക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് അര്‍ജുന്‍ പൊലീസിനോട് പറഞ്ഞത്.
ദമ്പതികള്‍ 27ആം വിവാഹ വാര്‍ഷിക ദിനത്തിലാണ് കൊല്ലപ്പെട്ടത്. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ആരും പുലര്‍ച്ചെ വീട്ടില്‍ എത്തിയതായി കണ്ടെത്താനായില്ല. ഫോറന്‍സിക് വിദഗ്ധര്‍, ക്രൈം ടീം, സ്നിഫര്‍ ഡോഗ് എന്നിവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ മോഷണം നടന്നതിന്റെയോ തെളിവ് ലഭിച്ചില്ല.
തുടര്‍ന്നാണ് പൊലീസ് അര്‍ജുനെ വിശദമായി ചോദ്യംചെയ്തത്. അര്‍ജുന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കള്‍ക്ക് തന്റെ സഹോദരിയോടാണ് കൂടുതല്‍ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവള്‍ക്ക് നല്‍കാന്‍ അവര്‍ തീരുമാനിച്ചെന്നും അതിനാലാണ് താന്‍ കൊലപാതകം നടത്തിയതെന്നും അര്‍ജുന്‍ പറഞ്ഞു. മാതാപിതാക്കള്‍ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയ ശേഷം താന്‍ നടക്കാന്‍ പോയെന്നും അര്‍ജുന്‍ മൊഴി നല്‍കി.

Related Articles

Back to top button